മോദിയെ പരിഹസിച്ച് രാഹുൽ
ജെ. പി. സി അന്വേഷിക്കണമെന്ന് യെച്ചൂരിയും
ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ ജുഡിഷ്യൽ അന്വേഷണം ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും
കേന്ദ്രസർക്കാരിനും എതിരായ രാഷ്‌ട്രീയ ആയുധമാക്കി കോൺഗ്രസും സി. പി. എമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷം ആക്രമണം രൂക്ഷമാക്കി. ഈ മാസം 19ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം റാഫേലിൽ തട്ടി പ്രക്ഷുബ്ധമാകും.
ഫ്രഞ്ച് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ റാഫേൽ ഇടപാട് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവശ്യപ്പെട്ടു. സി. പി. എം. നേതാവ് സീതാറാം യെച്ചൂരിയും ഇതേ ആവശ്യം ഉന്നയിച്ചു. ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ, റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള ആദ്യ കരാറിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലക്കം മറിഞ്ഞതിന് പിന്നിൽ ഗൂഢാലോചനയെയും കള്ളപ്പണം വെളുപ്പിക്കലും ഉണ്ടെന്ന സി. പി. എമ്മിന്റെ ആരോപണം തെളിഞ്ഞിരിക്കയാണെന്നും യെച്ചൂരി പറഞ്ഞു. ജെ. പി. സി. അന്വേഷണം ആവശ്യപ്പെടാൻ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
മോദിയെ നിശിതമായി പരിഹസിച്ച് രാഹുൽ ഗാന്ധി ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും
ഇട്ട പോസ്റ്റുകളും വൈറലായി. 'ചോർ കി ദാഠി' (കള്ളന്റെ താടി) എന്ന അടിക്കുറിപ്പോടെ മോദിയുടെ താടിയിൽ റാഫേൽ വിമാനം തൂക്കിയിട്ട ചിത്രമാണ് രാഹുൽ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തത്. ബി.ജെ.പി നേതാക്കൾ അതിനെതിരെ രംഗത്തു വന്നു. ജനങ്ങൾക്ക് തീരുമാനിക്കാൻ ഒരു ചോദ്യവും അതിനുള്ള നാല് ഉത്തരങ്ങളുമാണ് രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്. മോഡി സർക്കാർ എന്തുകൊണ്ട് ജെ. പി. സി അന്വേഷണം നടത്തുന്നില്ല? എന്നാണ് ചോദ്യം. കുറ്റബോധം, സുഹൃത്തുക്കളെ രക്ഷിക്കാൻ, ജെ. പി. സിക്ക് രാജ്യസഭാ സീറ്റ് വേണ്ട, ഇതെല്ലാം ശരിയാണ് എന്നിവയാണ് ഉത്തരങ്ങൾ.
ടെന്നീസ് താരം റാഫേൽ നദാലിന്റേയും മോദിയുടേയും ചിത്രങ്ങൾ 'റാഫേൽ ദലാൽ' ( റാഫേൽ ബ്രോക്കർ ) എന്ന കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അഭിഭാഷകൻ പ്രശാന്ത്ഭൂഷണും മോദിയെ പരിഹസിച്ചു.
ഫ്രഞ്ച് അന്വേഷണം
59,000 കോടി രൂപയ്‌ക്ക് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച് 2015 ഏപ്രിൽ 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതിന് രണ്ടാഴ്ച മുമ്പ് ( 2015 മാർച്ച് 26ന് ) റാഫേൽ നിർമ്മാതാക്കളായ ദാസോ ഏവിയേഷനും അവരുടെ ഇന്ത്യൻ പങ്കാളിയായ റിലയൻസും തമ്മിൽ ആദ്യ ധാരണാ പത്രം ഒപ്പിട്ടെന്ന വിവരമാണ് പുറത്തായത്. മോദിയുടെ താൽപര്യപ്രകാരമാണ് ദാസോ ഏവിയേഷൻ അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയതെന്ന് ആരോപണം ശക്തമായിരുന്നു. പ്രതിരോധ സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലാത്ത റിലയൻസിനെ രാഷ്‌ട്രീയ സ്വാധീനത്തിന് വേണ്ടി മാത്രമാണ് പങ്കാളിയാക്കിയതെന്നും ഇടപാട് ഉറപ്പിക്കാൻ കോടിക്കണക്കിന് രൂപ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നൽകിയെന്നും ഉൾപ്പെടെ ഫ്രഞ്ച് ഓൺലൈൻ മാദ്ധ്യമമായ മീഡിയപാർട്ട് നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ആ റിപ്പോർട്ടുകൾ ആധാരമാക്കി, ഫ്രഞ്ച് അഴിമതി വിരുദ്ധ സന്നദ്ധ സംഘടനയായ ‘ഷേർപ’ നൽകിയ പരാതിയിലാണ് ജുഡിഷ്യൽ അന്വേഷണം നടക്കുന്നത്.
ഇടപാട് ഇങ്ങനെ
126 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ സർക്കാരിന്റെ കരാർ മോദി സർക്കാർ റദ്ദാക്കി
36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള 59,000 കോടി രൂപയുടെ പുതിയ കരാറുണ്ടാക്കി
18 വിമാനങ്ങൾ ഇന്ത്യയിലെത്തി
ബാക്കി അടുത്ത വർഷത്തോടെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |