ചേർത്തല: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്ത്രീകളേക്കാൾ ഉത്തരവാദിത്വം പുരുഷന്മാർക്കാണെന്നും തോളോടുതോൾ ചേർന്നുനിന്ന് ആ ദൗത്യം ഏറ്റെടുത്താൽ മാത്രമേ നിരന്തരമായുണ്ടാകുന്ന സ്ത്രീപീഡനങ്ങൾക്ക് അറുതി വരുത്താനാകുകയുള്ളൂവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലുവ യൂണിയന്റെ ആഭിമുഖ്യത്തിൽ 'സ്ത്രീ തന്നെയാണ് ധനം' എന്ന സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സ്വന്തം മക്കളെ വാങ്ങുന്നതും വിൽക്കുന്നതും പോലെയാണ് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമെന്ന ഗുരുദേവദർശനം വാക്കിൽ ഒതുങ്ങുന്ന സ്ഥിതിയാണ്. ഗുരുദേവദർശനം സ്വകാര്യ ജീവിതത്തിൽ ഉപേക്ഷിക്കപ്പെടുന്നു. ജനിച്ചയുടനെ പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന സ്ഥിതി നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനത്തുണ്ട്. സ്ത്രീയില്ലെങ്കിൽ എങ്ങനെ പുരുഷനുണ്ടാകും. താലികെട്ടാനും വേലികെട്ടാനും സ്ത്രീയുടെ വീട്ടിൽ നിന്നുള്ള പണം വേണമെന്ന ചിന്താഗതി വർദ്ധിച്ചുവരുന്നു. സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുക്കുന്ന യുവജന സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവർത്തകർ തന്നെ വിവാഹത്തിനു വിലപേശി പണം വാങ്ങിക്കുന്ന അവസ്ഥയുണ്ട്. ആർഭാടകരമായി വിവാഹം നടത്തുന്നതാണ് പല പ്രശ്‌നങ്ങൾക്കും പിന്നിൽ. ഒന്നിലേറെ നിശ്ചയങ്ങളും പാർട്ടികളും ഒക്കെ കഴിഞ്ഞ് വിവാഹം നടന്നുകഴിയുമ്പോൾ ഗൃഹനാഥന് കടം പറയേണ്ടി വരുന്നു. പിന്നെ വഴക്കായി. സമ്പത്തിന്റെ പേരിൽ കുടുംബങ്ങൾ തമ്മിൽ അകലുന്നു. വധു അണിയുന്ന ആഭരണങ്ങൾ പിറ്റേ ദിവസം തന്നെ പണയം വയ്ക്കേണ്ടിവരുന്ന അവസ്ഥ. ആത്മഹത്യക്കും ജീവിത നൈരാശ്യത്തിനും നടുവിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെ സ്ഥിതിയാണ് ഏറെ കഷ്ടം.
ബോധമില്ലായ്മയാണ് പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം. യോഗം പ്രവർത്തകർ യൂണിയൻ, ശാഖാതലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. വനിതാസംഘം പ്രവർത്തകർ കുമാരി, കുമാര സംഘങ്ങളെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്താൻ തയ്യാറാകണം. ബോധവും ധൈര്യവും ആത്മബലവും തന്റേടവും അർപ്പണബോധത്തോടെയുള്ള കർമ്മവുമാണ് ഈ കാലഘട്ടത്തിന് അനിവാര്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ സ്ത്രീ സുരക്ഷാ സന്ദേശം നൽകി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം കൗൺസിലർ ഷീബ,വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി എന്നിവർ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |