ലണ്ടൻ: ക്രൂഡോയിൽ ഉത്‌പാദന നിയന്ത്രണം സംബന്ധിച്ച് ചർച്ച ചെയ്യാൻ കൂടിയ പെട്രോളിയം ഉത്‌പാദക രാജ്യങ്ങളുടെ യോഗത്തിൽ പോരടിച്ച് സൗദി അറേബ്യയും യു.എ.ഇയും. കഴിഞ്ഞവാരം ചേർന്ന ഒപെക് (ഓർഗൈസേഷൻ ഒഫ് ദ പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ്), റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര രാജ്യങ്ങൾ എന്നിവയുടെ ചർച്ചയിലാണ് തർക്കത്തിന് തുടക്കം.
ഈ വർഷം ആഗസ്‌റ്റ് - ഡിസംബർ കാലയളവിൽ ക്രൂഡോയിൽ ഉത്‌പാദനം പ്രതിദിനം 20 ലക്ഷം ബാരൽ വീതം കൂട്ടാമെന്നും നിലവിലെ ഉത്‌പാദന നിയന്ത്രണത്തിന്റെ കാലാവധി 2022 ഏപ്രിലിൽ നിന്ന് ഡിസംബറിലേക്ക് നീട്ടാമെന്നും യോഗത്തിൽ സൗദി അറേബ്യ നിർദേശിച്ചിരുന്നു. ഒപെക് രാഷ്‌ട്രങ്ങളും കൂട്ടായ്‌മയിൽ ഇല്ലാത്ത റഷ്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും (ഒപെക് പ്ളസ്) ഇത് അംഗീകരിച്ചു. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകം സമ്പദ്‌വളർച്ചയിലേക്ക് തിരിച്ചുകയറുകയാണെന്നും ഈ സാഹചര്യത്തിൽ ഉത്‌പാദന നിയന്ത്രണം 2022 അവസാനം വരെ നീട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും യു.എ.ഇ വാദിച്ചു.
ക്രൂഡോയിലിന് ഡിമാൻഡ് ഏറുന്നതിനാൽ സൗദിയുടെ നിർദേശം അംഗീകരിക്കാനാവില്ലെന്നും യു.എ.ഇ വ്യക്തമാക്കി. ഇതോടെ, പ്രശ്‌നം പരിഹരിക്കാൻ ഇന്നലെ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചെങ്കിലും എണ്ണ വില്പന രംഗത്തെ പ്രമുഖ ശക്തികളായ സൗദിയും യു.എ.ഇയും നിലപാടുകളിൽ ഉറച്ചുനിന്നതിനാൽ ഉപേക്ഷിച്ചു. സൗദി മുന്നോട്ടുവച്ച നിർദേശവും തത്കാലം മരവിപ്പിച്ചു. ചർച്ചയ്ക്കുള്ള പുതിയ തീയതി പ്രഖ്യാപിച്ചതുമില്ല.
പ്രതിദിനം 40 ലക്ഷം ബാരൽ ക്രൂഡോയിൽ ഉത്‌പാദിപ്പിക്കാനുള്ള ശേഷി യു.എ.ഇയ്ക്കുണ്ട്. എന്നാൽ, ക്രൂഡോയിൽ വിലത്തകർച്ച തടയാനായി സൗദി അറേബ്യ മുൻകൈ എടുത്ത് ഒപെക്കിൽ നടപ്പാക്കിയ ഉത്‌പാദന നിയന്ത്രണം മൂലം യു.എ.ഇയുടെ പ്രതിദിന ഉത്‌പാദനം 25.9 ലക്ഷം ബാരലായി കഴിഞ്ഞവർഷം കുറഞ്ഞു. ഇത് വരുമാനത്തെയും ബാധിച്ചു. ഈ വർഷം ഉത്‌പാദനം 27.4 ലക്ഷം ബാരലായി മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനിടെ, വീണ്ടും ഉത്‌പാദനം നിയന്ത്രിക്കുന്നത് ഉചിതമല്ലെന്ന വാദമാണ് യു.എ.ഇയ്ക്കുള്ളത്. സൗദി അറേബ്യ സ്വാർത്ഥമായ തീരുമാനങ്ങളെടുത്ത് മറ്റുത്പാദക രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നുവെന്ന പരാതിയും അയൽക്കാരായ യു.എ.ഇയ്ക്കുണ്ട്.
തിരിച്ചടിച്ച് സൗദി അറേബ്യ
ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ പ്രമുഖരാണ് സൗദിയും യു.എ.ഇയും. മേഖലയിൽ ഏറ്റവുമധികം ഉത്‌പന്നങ്ങൾ ഇറക്കുമതി നടത്തുന്ന രാജ്യം സൗദിയാണ്. നിക്ഷേപം സ്വീകരിക്കുന്നതിൽ ഉൾപ്പെടെ യു.എ.ഇ സമീപകാലത്ത് കൈവരിച്ച മികവ് സൗദിയെ അലോസരപ്പെടുത്തുന്നുണ്ട്. എണ്ണയ്ക്ക് ബദലായി മറ്റു മേഖലകളിൽ നിന്ന് വരുമാനം നേടാനുള്ള നടപടികളിലേക്ക് സൗദി കടക്കവേയാണ് ഈ രംഗത്ത് യു.എ.ഇയുടെ മുന്നേറ്റം.
സൗദി ഇന്നലെ ഇറക്കുമതി ഉത്പന്നങ്ങളുടെ താരിഫ് നിയമം ഭേദഗതി ചെയ്‌തു. ഇനിമുതൽ പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) ഉത്‌പന്നങ്ങളെ തദ്ദേശീയ ഉത്‌പന്നമായി കണക്കാക്കില്ല. യു.എ.ഇയിലെ സെസിൽ കൂടുതലും വിദേശ കമ്പനികളാണെന്നതിനാൽ സൗദിയുടെ ഉന്നം വ്യക്തമാണ്. ചൈന കഴിഞ്ഞാൽ സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും യു.എ.ഇയാണ്. സെസ് ഉത്‌പന്നങ്ങൾക്കുമേൽ ഇനി കൂടുതൽ നികുതി സൗദി ചുമത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |