കണ്ണൂർ: രസതന്ത്രത്തിന്റെ അവസാന വാക്കായിരുന്നു ഇന്നലെ അന്തരിച്ച പ്രൊഫ. എ. ഒ. തോമസ്. കണ്ണൂർ എസ്.എൻ. കോളേജിൽ രസതന്ത്ര വിഭാഗം തലവനായിരുന്ന പ്രൊഫ.തോമസ് തന്റെ വിഷയത്തിൽ അത്രയും അവഗാഹം നേടിയിരുന്നു. കേരള യൂണിവേഴ്സിറ്റിയിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും രസതന്ത്രവിഭാഗം ബോഡ് ഓഫ് സ്റ്റഡീസ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സയൻസ് ഫാക്കൽറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഈ അദ്ധ്യാപകൻ, വിവിധ സർവകലാശാലകളുടെ സിലബസ് പ്രകാരം എത്രയോ പാഠപുസ്തകങ്ങൾ തയ്യാറാക്കി.
ഇരുന്നൂറ്റി നാൽപ്പതോളം പുസ്തകങ്ങൾ എഴുതിയ പ്രൊഫ. എ.ഒ. തോമസിന് അത്തരത്തിലുള്ള അവസരം ധാരാളം കിട്ടി. അതും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമെല്ലാം. ഇന്ത്യയിലെ വിവിധ സർവകലാശാലകൾക്ക് വേണ്ടി ചോദ്യപേപ്പർ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു.
പാലാ സെന്റ് തോമസ് കോളേജിലാണ് തോമസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കണ്ണൂർ എസ്.എൻ.കോളേജിലെത്തി. മാഷ് എത്തിയതോടെ എസ്.എൻ.കോളേജിൽ രസതന്ത്രത്തിന്റെ സുവർണയുഗം ആരംഭിച്ചു. രസതന്ത്രം വിദ്യാർത്ഥികളെല്ലാം ഉയർന്ന മാർക്കോടെ പാസ്സാവാൻ തുടങ്ങി. ഉയർന്ന മാർക്ക് ലഭിച്ചവർക്ക് മാത്രമേ രസതന്ത്രം ഐച്ഛിക വിഷയമായി പഠിക്കാൻ അവസരം കിട്ടിയിരുന്നുള്ളു.
തോമസ് മാഷ് എഴുതിയ പുസ്തകങ്ങൾ തന്നെ പഠിപ്പിക്കാൻ കഴിഞ്ഞുവെന്ന അപൂർവ്വ സൗഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി. പ്രീ മെഡിക്കൽ, പ്രീ യൂണിവേഴ്സിറ്റി, ബി.എസ്‌സി സബ്സിഡിയറി, മെയിൻ, എം.എസ്‌സി വിഭാഗങ്ങളിൽ പ്രൊഫ. എ. ഒ. തോമസ് പുസ്തകങ്ങളെഴുതി. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പല കോളേജുകളിലും ലക്ചറർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സബ്ജക്ട് എക്സ്‌പേർട്ട് തോമസ് മാഷായിരുന്നു.
എറണാകുളത്തെ കാലടിയാണ് സ്വദേശമെങ്കിലും എസ്.എൻ. കോളേജിൽ നിന്നു വിരമിച്ച ശേഷം മാഷുടെ നാട് കണ്ണൂരായി. കണ്ണൂർ താളിക്കാവ് റോഡിലെ ആലുക്കൽ ഹൗസിലായിരുന്നു താമസം. വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകാനും മാഷ് തയ്യാറായി. എങ്ങനെ പഠിക്കണമെന്നും ജീവിതവിജയം നേടാനുള്ള എളുപ്പവഴി എന്താണെന്നും മാഷ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഒപ്പം ജീവകാരുണ്യ പ്രവർത്തനവും. കണ്ണൂർ ബർണശേരിയിൽ പ്രവർത്തിക്കുന്ന സജ്ജീവനിയുടെ പ്രസിഡന്റായും മാഷ് പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |