ന്യൂഡൽഹി :ആശുപത്രികളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സയിലുള്ള മാനസികവെല്ലുവിളി നേരിടുന്നവരെ അടിയന്തിരമായി കൊവിഡ് വാക്‌സിനേഷന് വിധേയരാക്കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദ്ദേശം നൽകി.
മാനസിക വെല്ലുവിളിക്ക് ചികിത്സയിലുള്ള ആയിരക്കണക്കിന് പേരെ പുനരധിവസിപ്പിക്കണമെന്ന ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. ആശുപത്രിയിൽ നിന്നും മറ്റും ഇവർക്ക് കൊവിഡ് ബാധിക്കുന്നത് വാക്സിനേഷനിലൂടെ തടയാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇവർക്കാവില്ല. അടിയന്തരമായി വാക്‌സിനേഷൻ ലഭ്യമാക്കിയില്ലെങ്കിൽ വലിയ തോതിൽ മരണങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവരുടെ പട്ടിക തയാറാക്കി
വാക്‌സിൻ ലഭ്യമാക്കുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ അറിയിച്ചു.
വിഷയം പഠിക്കാൻ സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി ഗൗരവ് കുമാർ ബൻസാലാണ് മാനസികവെല്ലുവിളി നേരിടുന്നവർക്ക് വാക്‌സിൻ ലഭിക്കുന്നില്ലെന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മാനസിക വെല്ലുവിളികളുള്ളവരെ അനാഥമന്ദിരങ്ങളിലേക്കും വൃദ്ധസദനങ്ങളിലേക്കും മാറ്റുന്ന മഹാരാഷ്ട്ര സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. ഇത് മാനസികാരോഗ്യ സംരക്ഷണ നിയമത്തിന് എതിരാണ്. 59 വയസിന് മുകളിലുള്ളവരെയാണ് മഹാരാഷ്ട്ര സർക്കാർ ആശുപത്രികളിൽ നിന്ന് മാറ്റുന്നത്. ആശുപത്രി മാറ്റത്തിനിടെ മൂന്ന് പേർ മരിച്ചിരുന്നു. കേസ് വീണ്ടും 27ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |