കൊല്ലം: കൊവിഡിൽ ജോലിയില്ലാതെ വായ്പാ തവണ മുടങ്ങിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ നിയമവിരുദ്ധ മാർഗങ്ങളുമായി സ്വകാര്യ ഫൈനാൻസ് കമ്പനികൾ. പൊലീസ് സഹായത്തോടെയേ വാഹനങ്ങൾ പിടിച്ചെടുക്കാവൂ എന്ന കോടതി ഉത്തരവ് മറികടന്നാണ് ഇത്താരക്കാരുടെ പ്രവർത്തനം.
ഒന്നിലേറെ തവണകൾ മുടക്കം വരുത്തിയവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി വാഹനം പിടിച്ചെടുക്കുന്നത് വീണ്ടും സജീവമായിരിക്കുകയാണ്. ഇതിനായി കമ്മിഷൻ വ്യവസ്ഥയിൽ 'കളക്ഷൻ ഏജൻസി' എന്നപേരിൽ ഗുണ്ടാസംഘവും പ്രവർത്തിക്കുന്നുണ്ട്.
വാഹനം പിടിച്ചെടുത്തതായി രേഖകൾ നൽകാത്തതിന്റെ പേരിൽ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനം പിടിച്ചെടുത്ത ശേഷവും തുടർന്ന് അടയ്ക്കാനുള്ള തുക വാങ്ങിയെടുക്കാനുള്ള സമ്മർദ്ദവും ഏജൻസികൾ നടത്തുന്നുണ്ട്.
വായ്പ്പയെടുക്കുമ്പോൾ ശ്രദ്ധിക്കണം
പുതിയ വാഹനം വാങ്ങുന്ന സന്തോഷത്തിൽ പല ഉപഭോക്താക്കളും ഫൈനാൻസ് കമ്പനിയുടെ രേഖകൾ പൂർണമായും വായിച്ചുനോക്കാതെ ഒപ്പിട്ട് നൽകും. കുറച്ചുകാലം കഴിഞ്ഞ് വായ്പാ തിരിച്ചടവ് മുടങ്ങുമ്പോഴാണ് ഒപ്പിട്ടുകൊടുത്ത രേഖകൾ ഉപഭോക്താവിന് കെണിയാകുന്നത്.
കെണിയിൽ വീഴ്ത്തുന്നത് ഇങ്ങനെ
1. തിരിച്ചടവ് മുടങ്ങിയാൽ തർക്ക പരിഹാരത്തിന് കമ്പനിക്ക് മദ്ധ്യസ്ഥനെ (ആർബിട്രേട്ടർ) നിയമിക്കാം
2. ആർബിട്രേഷൻ എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നതോടെ ഉപഭോക്താവിന് കോടതിയെ സമീപിക്കാനാവില്ല
3. കമ്പനി നിയമിക്കുന്ന ആർബിട്രേറ്ററിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കേണ്ട
4. ആർബിട്രേറ്ററുടെ ചെലവും ഉപഭോക്താവ് വഹിക്കണം
5. ഒട്ടു മിക്ക കമ്പനികളുടെയും പ്രധാന ഓഫീസുകൾ മറ്റ് സംസ്ഥാനങ്ങളിലായിരിക്കും
6. ഉപഭോക്താവിന് നേരിട്ട് പോകാനോ, വക്കീൽ മുഖേന കേസ് നടത്താനോ കഴിയാതാകുമ്പോൾ കമ്പനിക്ക് അനുകൂലമായ വിധി ഉണ്ടാകും
7. ആർബിട്രേഷൻ നടപടി ക്രമങ്ങൾ എന്താണെന്നറിയാതെയാണ് കരാറിൽ ഒപ്പുവയ്ക്കുന്നത്
8. ഉപഭോക്താവിനെ നോട്ടീസ് മുഖേന അറിയിക്കാതെ ഉണ്ടാക്കുന്ന ആർബിട്രേഷൻ ഓർഡറുകൾ നിയമപരമല്ല
9. ഉപഭോക്താവിന് തന്റെ വാദമുഖങ്ങൾ വക്കീലിന്റെ സഹായത്തോടെ ആർബിട്രേറ്ററെ തപാലിൽ അറിയിക്കണം
10. ആർബിട്രേഷൻ ആൻഡ് കൺസീലിയേഷൻ ആക്ട്, അനുസരിച്ച്, ആർബിട്രേഷറുടെ ഓർഡർ ഇരുകൂട്ടരും അനുസരിക്കണം
11. ഫിനാൻസ് സ്ഥാപനവുമായിട്ടുള്ള കരാറിൽ വ്യക്തത വരുത്തിയശേഷം ഒപ്പിടുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |