ന്യൂഡൽഹി: ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അയൽവാസിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയിൽ. സിനിമയുടെ ബോളിവുഡ് പതിപ്പിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് അമർപാൽ എന്നയാളാണ് അയൽവാസിയായ ഓംബിറിനെ കുടുക്കാൻ ശ്രമിച്ചത്.
ഉത്തര ഡൽഹിയിലെ മജ്‌നു കാ തില്ല നിവാസിയായ അമർ പാലാണ് സംഭവത്തിലെ പ്രധാന പ്രതിയും ഗൂഢാലോചനക്കാരനും. 2019ൽ അമീറും സുഹൃത്തുക്കളും ചേർന്ന് അയൽവാസി ഒംബിറിന്റെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരവെ, മേയ് 29ന് ഇടക്കാല ജാമ്യത്തിൽ അമീർ പുറത്തിറങ്ങി. ശേഷം ഓംബിറിനെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. ഓംബിർ വഴങ്ങിയില്ല. ഇതോടെ തന്റെ സഹോദരൻ ഗുഡു, ബന്ധുവായ അനിൽ എന്നിവരെയും കൂട്ടി ഓംബീറിനെയും കുടുംബത്തേയും കുടുക്കാൻ ഗൂഢാലോചന ആരംഭിച്ചു.
ആദ്യം മൂവരും ദൃശ്യം സിനിമ കണ്ടു. ശേഷം ഒംബിർ തന്നെ ആക്രമിച്ചതിനും വെടിയുതിർത്തതിനും സാക്ഷികളെ തയ്യാറാക്കി. ഒരു തോക്കും സ്വന്തമാക്കി. വെടിവയ്പ് ഭീകരമാകാതിരിക്കാൻ ചെറിയ പെല്ലെറ്റുകളാണ് ഉപയോഗിച്ചത്. ജൂൺ 29 നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് അനിൽ, അമർ പാലിനെ വെടിവച്ചു. ശേഷം ഒംബിറാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു.
എന്നാൽ, ഇതിൽ പൊലീസിന് ചില പൊരുത്തക്കേടുകൾ തോന്നി. ലഭിച്ച സൂചനയനുസരിച്ച് പൊലീസ് അനിലിനെ പിടികൂടി. ആദ്യഘട്ടത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും പിന്നീട് അമർ പാലിന്റെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു. അമർപാൽ ഇപ്പോഴും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |