വെള്ളറട: ഗ്രാമങ്ങളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്പന വ്യാപകം. അതിർത്തി മലയോര ഗ്രാമങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ കച്ചവടം വ്യാപകമായിട്ടും ഭക്ഷ്യസുരക്ഷാവിഭാഗമോ ആരോഗ്യവകുപ്പോ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
മുൻകാലങ്ങളിൽ ആരോഗ്യവകുപ്പ് വല്ലപ്പോഴെങ്കിലും പരിശോധന നടത്തുമായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരിശോധന ചുമതല നൽകിയതോട് കൂടിയാണ് ആരോഗ്യവകുപ്പിന്റെ പരിശോധന നിലച്ചത്.
അനധികൃത കശാപ്പുശാലകളിലേക്ക് തമിഴ്നാട്ടിൽ നിന്ന് യാതൊരുവിധ പരിശോധനയുമില്ലാതെ കൊണ്ടുവരുന്ന രോഗം ബാധിച്ച കന്നുകാലികൾ വരെ ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. ഭക്ഷ്യസുരക്ഷാവിഭാഗം കാര്യമായ പരിശോധനകൾ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയില്ലെങ്കിൽ ജനങ്ങൾ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അടിമയാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഇതുകൂടാതെ ഇപ്പോൾ വ്യാപകമായ തോതിൽ വ്യാജ തേയിലപ്പൊടികളും വിപണിയിൽ സുലഭമാണ്. ചില മൊത്ത കച്ചവടക്കാർ വഴിയാണ് ഇത്തരത്തിലുള്ള തേയിലപ്പൊടികൾ വിതരണം നടത്തുന്നത്. പാക്കറ്റുകളിൽ പ്രമുഖ കമ്പനികളുടെ അഡ്രസും രേഖപ്പെടുത്തിയിട്ടുണ്ട്.
മായം എത്തുന്നത് - അന്യ സംസ്ഥാനങ്ങളിൽ നിന്ന്
വിഷം കലർന്ന് മത്സ്യം
അന്യസംസ്ഥാനങ്ങളിൽ നിന്ന് മാസങ്ങളായ മത്സ്യങ്ങൾ രാസവസ്തുക്കൾ ചേർത്ത് കേടുകൂടാതെ സൂക്ഷിച്ചുകൊണ്ടുവന്നാണ് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തക്കച്ചവടം നടത്തുന്നത്. അസഹ്യമായ ദുർഗന്ധവും പുഴുക്കളുമുള്ള മത്സ്യങ്ങൾ വരെ ഇവിടെ വിറ്റഴിക്കുന്നതായാണ് പരാതി.
കട്ടിയുള്ള പാൽ
മായം കലർന്ന് കട്ടിയുള്ള പാൽ ചിലയിടങ്ങളിൽ വില്പനയ്ക്കെത്തുന്നുണ്ട്. കട്ടിയുള്ള പാൽ ആയതിനാൽ ചായക്കടകളിലടക്കം ഇതാണ് ഉപയോഗിക്കുന്നതെന്ന പരാതിയുണ്ട്.
മായം കലർന്നെത്തുന്നത്
കൃത്രിമ പാൽ
പാൽ ഉത്പന്നങ്ങൾ
ചീഞ്ഞ മത്സ്യങ്ങൾ
വ്യാജ തേയിലപ്പൊടി
ഇറച്ചിക്കായി രോഗംബാധിച്ച കന്നുകാലികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |