SignIn
Kerala Kaumudi Online
Friday, 26 April 2024 4.36 PM IST

അതിവേഗം പുത്തൂർ പാർക്ക്; മൃഗശാലാമാറ്റം ഈ വർഷത്തിൽ തന്നെ

puthoor-
നിർമ്മാണം പുരോഗമിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക്

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന് കേന്ദ്ര സൂ അതോറിറ്റി ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ ഈ വർഷം തന്നെ മൃഗശാലാ മാറ്റം സാദ്ധ്യമായേക്കും. കൊവിഡ് വ്യാപനം കുറഞ്ഞാൽ, നാല് മാസത്തിനുള്ളിൽ തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലെത്തിക്കാനാവും. രണ്ടാഴ്ച മുൻപ് ഡൽഹിയിലെ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് വിദഗ്ദ്ധ സമിതി അംഗങ്ങൾ അനുമതി നൽകാനുള്ള ശുപാർശ കൈമാറിയത്.

ഇതുസംബന്ധിച്ച് രേഖാ മൂലമുള്ള അറിയിപ്പ് വനംവകുപ്പ് സെക്രട്ടറി, സുവോളജിക്കൽ പാർക്ക് ഡയറക്ടർ, സ്‌പെഷ്യൽ ഓഫീസർ എന്നിവർക്ക് ലഭിച്ചിട്ടുണ്ട്. സൂ അതോറിട്ടി മെമ്പർ സെക്രട്ടറിയുടെ അംഗീകാരം കൂടി ലഭിച്ചാൽ മൃഗങ്ങളെ മാറ്റാനായേക്കും. കേന്ദ്ര സൂ അതോറിറ്റി ടെക്‌നിക്കൽ കമ്മിറ്റി യോഗം കൊവിഡ് വ്യാപനം കാരണം മുടങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ട് നടപടികൾ വൈകി. പ്രവർത്തനാനുമതി അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടനെ ഉണ്ടായേക്കും. ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചാണ് മൃഗശാലാ മാറ്റത്തിന് അനുമതിക്കുള്ള ശുപാർശ നൽകിയത്.

മൊത്തം കൂടുകൾ: 23
നിർമ്മാണം പൂർത്തീകരിച്ചവ: 12
പാർക്കിന്റെ വിസ്തൃതി: 330 ഏക്കർ
ചെലവ്: 360 കോടി

വെള്ളവും വൈദ്യുതിയും ഉറപ്പാക്കി

മൃഗശാലാ ആശുപത്രി, മൂന്ന് കിലോമീറ്റർ ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണവും കഴിഞ്ഞ ശേഷം നാലര കിലോമീറ്റർ വരുന്ന നടപ്പാത, ട്രാംവേ, ആറ് കിലോമീറ്ററിൽ സന്ദർശകർക്കുള്ള സഞ്ചാരപാത എന്നിവയുടെ ജോലികൾ പുരോഗമിക്കുകയാണ്. ജലലഭ്യതയ്ക്കുള്ള പദ്ധതികൾ പൂർത്തീകരിച്ച് ട്രയൽ റൺ തുടങ്ങി. വൈദ്യുതി ലഭിക്കാൻ പാർക്കിൽ തന്നെ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. 500 കെ.വി ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളും ഒരു ജനറേറ്ററുമുണ്ട്. ഇതിന്റെ നിർമ്മാണം തുടരുകയാണ്. ശുദ്ധജലവിതരണം, മഴവെള്ള സംഭരണം, മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് തുടങ്ങിയവയ്ക്ക് 33 കോടിയാണ് ചെലവഴിച്ചത്. വൈദ്യുതി, ജലവിതരണ സംവിധാനം പൂർണമായും ഭൂഗർഭ കേബിളുകൾ വഴിയാണ്. കുരിശുമൂലയിലെ തോണിപ്പാറ റൂട്ടിലാണ് പാർക്കിലേക്ക് സന്ദർശകർക്കുള്ള നാല് പ്രവേശനകവാടം തുറക്കുന്നത്. പയ്യപ്പിള്ളി മൂല ഭാഗത്തായിരിക്കും മൃഗശാലാ ആശുപത്രിയിലേക്കുള്ള പ്രവേശനം. ചന്ദനക്കുന്ന് ഭാഗത്തെ കവാടം മൃഗങ്ങൾക്കുള്ള ഐസൊലേഷൻ, ക്വാറന്റൈൻ ആവശ്യങ്ങൾക്കാണ്.

കൊവിഡിലും തളരാതെ

മൂന്ന് പതിറ്റാണ്ട് പിന്നിട്ട സ്വപ്നപദ്ധതിക്ക് ചിറക് വെയ്ക്കുന്നത് 2018ലാണ്. മുൻപ് ബഡ്ജറ്റ് വിഹിതം കുറവായിരുന്നു. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിയതോടെ, നിർമ്മാണജോലികൾ തടസപ്പെടാതെ മുന്നോട്ടുപോയത്. കഴിഞ്ഞ ഒന്നരവർഷമായി കൊവിഡ് വ്യാപനവും തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധിയിലായെങ്കിലും ഈയിടെ നിർമ്മാണജോലികൾ പുരോഗമിക്കുകയായിരുന്നു.

പാർക്കിന്റെ രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്. സെപ്റ്റംബറിൽ ഇത് പൂർത്തീകരിക്കും. മൂന്നാംഘട്ട ജോലികളും ഇതോടൊപ്പം തുടരുന്നുണ്ട്. ഈ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

നിബു കിരൺ
സ്‌പെഷ്യൽ ഓഫീസർ
പുത്തൂർ പാർക്ക്
.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.