കാൺപൂർ: ഉത്തർപ്രദേശിലെ ബാന്ദ്രയിൽ ചമ്രുദി ഗ്രാമത്തിൽ നിധി കണ്ടെത്താനായി അഞ്ചുവയസുകാരിയെ അയൽക്കാരിയും മകളും ചേർന്ന് കഴുത്തറുത്ത് കൊന്ന് ബലിനൽകി.
അഞ്ച് വയസുകാരിയെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.
അയൽക്കാരിയുടെ ഇളയമകൻ നൽകിയ മൊഴിയാണ് നിർണായകമായത്. കാണാതായ പെൺകുട്ടിയെ തന്റെ അമ്മയും സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയെന്നും മൃതദേഹം ആറ്റിൽ തള്ളിയെന്നുമായിരുന്നു മൊഴി. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. പിന്നീട് അയൽക്കാരായ സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തോടെയാണ് പെൺകുട്ടിയെ ബലിനൽകിയതാണെന്ന വിവരം ലഭിച്ചത്.
കുഴിച്ചുമൂടിയിട്ട നിധി ലഭിക്കാൻ മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ബലി നൽകിയതെന്നായിരുന്നു പ്രതികളുടെ മൊഴി. ഒരു കുട്ടിയെ ബലി നൽകിയാൽ തങ്ങൾക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് ഇരുവരും അയൽവീട്ടിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
കഴുത്തിൽ മാരകമായ മുറിവേറ്റനിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കേസെടുത്തെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്ത് ദിവസം മുമ്പാണ് മരിച്ചത്. ഏറെനാളായി അസുഖബാധിതനായിരുന്നു ഇദ്ദേഹം. ഈ മരണത്തിന്റെ ദുഃഖം വിട്ടൊഴിയും മുമ്പേയാണ് അഞ്ച് വയസുകാരിയെ കുടുംബത്തിന് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |