കോട്ടയം : മലയാളിയുടെ റബർ തൈകൾ അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ തളിരിടാൻ പോവുകയാണ്. നാളെ തിരുവല്ലയിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനിൽ 20 നഴ്സറികളിൽ നിന്നായി ഒന്നര ലക്ഷത്തോളം തൈകളുണ്ടാവും. ആദ്യമായാണ് റബർതൈകൾ കൊണ്ടുപോകാൻ മാത്രമായി റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. 15 ബോഗികളുള്ള പാസഞ്ചർ ട്രെയിൻ ഗുവാഹത്തിയിലേയ്ക്കാണ് പോകുക. അസം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ കൃഷിക്കായാണ് തൈകൾ. രാജ്യത്തെ ടയർ നിർമാതാക്കളുടെ കൂട്ടായ്മയായ ആത്മ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ചുവർഷം കൊണ്ട് രണ്ടു ലക്ഷം ഹെക്ടർ സ്ഥലത്ത് റബർ കൃഷി ചെയ്യുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയവുമായി ധാരണയിലെത്തിയിരുന്നു. റബർബോർഡിന്റെ തൈകളും സ്വകാര്യ റബർ നഴ്‌സറികളിൽ നിന്ന് സമാഹരിച്ച തൈകളുമുണ്ട്. റബർതൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെത്തിക്കാൻ റബർബോർഡും റെയിൽവേയും തമ്മിൽ ധാരണയായിരുന്നു. ഒരു മീറ്റർ നീളമുള്ള കാർഡ് ബോർഡ് ബോക്സിൽ കടലാസിൽ പൊതിഞ്ഞ 30 തൈകൾ പായ്ക്ക് ചെയ്യും. വായു സഞ്ചാരമില്ലാത്തതിനാൽ ബാഷ്പീകരണമുണ്ടാകില്ല.
'' നഴ്സറികളിൽ തിരക്ക് പിടിച്ച പായ്ക്കിംഗ് നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് തൈകൾ കയറ്റി അയക്കുന്നത് മേഖലയ്ക്ക് കൂടുതൽ ഉണർവേകും. ഇവിടുത്തെ തൈകളുടെ ഗുണനിലവാരത്തിനുള്ള അംഗീകാരം കൂടിയാകും"
രാജു വി.ജോസ്, വടക്കേൽ റബർ നഴ്സറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |