ന്യൂഡൽഹി: സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനിൽ നരേന്ദ്രമോദി സർക്കാരിലെ പുതിയ വ്യോമയാന മന്ത്രിയായി ജ്യോതിരാദിത്യ സിന്ധ്യ ചുമതലയേറ്റപ്പോൾ അത് ചരിത്രത്തിലെ ഒരു അപൂർവനിമിഷമായി. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യ 28 വർഷം മുമ്പ് ഇതേ വകുപ്പിൽ മന്ത്രിയായിരുന്നു. മാധവറാവു സിന്ധ്യ ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘം വിട്ട് കോൺഗ്രസിലെത്തിയ നേതാവായിരുന്നെങ്കിൽ മകൻ ജ്യോതിരാദിത്യ കോൺഗ്രസിൽ നിന്ന് ബി.ജെ.പി അംഗമായാണ് മന്ത്രിപദം അലങ്കരിച്ചതെന്ന കൗതുകവുമുണ്ട്.
പി.വി. നരംസിംഹറാവു സർക്കാരിൽ 1991 മുതൽ 1993 വരെയാണ് മാധവറാവു സിന്ധ്യ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്തത്. രാജീവ്ഗാന്ധി സർക്കാരിൽ റെയിൽവെ മന്ത്രിയുമായിരുന്നു. 2001 സെപ്തംബറിൽ പിതാവ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിൽ സജീവമായ ജ്യോതിരാദിത്യ മൻമോഹൻ സിംഗ് സർക്കാരിൽ ഐ.ടി കമ്മ്യൂണിക്കേഷൻ മന്ത്രിയായിരുന്നു.
മദ്ധ്യപ്രദേശ് കോൺഗ്രസിലെ പ്രശ്നങ്ങളെ തുടർന്ന് 2020 മാർച്ചിൽ ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ രാജ്യസഭാംഗമാക്കിയിരുന്നു. ആദ്യ പുനഃസംഘടനയിൽ പിതാവ് കൈകാര്യം ചെയ്ത വകുപ്പിൽ കാബിനറ്റ് മന്ത്രിയായി നിയമിച്ച് ബി.ജെ.പി നേതൃത്വം അദ്ദേഹത്തിന് അർഹമായ അംഗീകാരം നൽകി. ഉദാരവത്ക്കരണം സൃഷ്‌ടിച്ച ആശയക്കുഴപ്പങ്ങൾക്കിടെയാണ് മാധവറാവു സിന്ധ്യ വകുപ്പ് കൈകാര്യം ചെയ്തതെങ്കിൽ മകന് അഭിമുഖീകരിക്കാനുള്ളത് കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിൽ തളർന്ന വ്യോമയാന മേഖലയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |