തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം ഈ മാസം 21 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വകുപ്പ് തിരിച്ചുള്ള പരിഗണനകൾക്ക് ശേഷം സമ്പൂർണ ബഡ്ജറ്റ് പാസാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.
21 ദിവസം നീളുന്ന സമ്മേളനമാണ് ചേരുക. ഓഗസ്റ്റ് 18ന് അവസാനിക്കും. ബഡ്ജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് മാത്രമായി 17 ദിവസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾക്ക് മാത്രം 13 ദിവസം വേണ്ടിവരും. ബഡ്ജറ്റ് നടപടിക്രമങ്ങൾക്ക് പുറമേ, ഏതാനും ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും പരിഗണിച്ചേക്കും.
ഓഗസ്റ്റിൽ ചേർന്നാൽ മതിയെന്ന ആലോചനകൾ സർക്കാർ തലത്തിലുണ്ടായെങ്കിലും കൊവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ പ്രതീക്ഷിക്കാമെന്ന വിലയിരുത്തലുണ്ടായതോടെ എത്രയുംവേഗം സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതാകും ഉചിതമെന്ന അഭിപ്രായത്തിന് മേൽക്കൈ ലഭിച്ചു. ജൂലായ് 12ന് ചേരാനാണ് ആദ്യം ധാരണയായതെങ്കിലും 20ന് ബക്രീദ് ആയതിനാൽ അതുകഴിഞ്ഞ് മതിയെന്ന് പിന്നീട് തീരുമാനിച്ചു. അങ്ങനെയാണ് 21ന് ചേരാമെന്ന ധാരണയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |