തൃശൂർ : എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയ്‌ക്കെതിരെ തൃശൂരിൽ പോസ്റ്ററുകൾ. സേവ് എൻ.സി.പി എന്ന പേരിലാണ് ജില്ലയുടെ പല ഭാഗങ്ങളിലും പോസറ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുൻ മഹിളാ കോൺഗ്രസ് നേതാവ് ഇപ്പോൾ എൻ.സി.പിയിലെത്തിയ ലതിക സുഭാഷിനെതിരെയും പരാമർശമുണ്ട്. പി.സി ചാക്കോയെ തെരുവിൽ നേരിടാൻ തയ്യാറാകണമെന്നും കോൺഗ്രസ് വേസ്റ്റുകളെ എൻ.സി.പിക്ക് വേണ്ടായെന്നും പോസറ്ററിലുണ്ട്.
എതാനും ദിവസമായി തൃശൂരിൽ എൻ.സി.പിക്കുള്ളിൽ കടുത്ത പോരാണ് നടക്കുന്നത്. അടുത്തിടെ എൻ.സി.പിയിൽ ചേർന്ന ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന സി.ഐ സെബാസ്റ്റ്യനെ ജില്ലാ പ്രസിഡന്റാക്കിയത് മുതൽ പാർട്ടിക്കുള്ളിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. പി.സി ചാക്കോയും കൂട്ടരും എൻ.സി.പിയിലെത്തുന്നതിന് മുമ്പ് ജില്ലാ പ്രസിഡന്റായിരുന്ന ടി.കെ ഉണ്ണിക്കൃഷ്ണനെ മാറ്റിയാണ് സി.ഐ സെബാസ്റ്റ്യനെ പ്രസിഡന്റാക്കിയത്. ഇത് ഭൂരിഭാഗം ജില്ലാ ഭാരവാഹികളിലും എതിർപ്പുണ്ടാക്കി. ഏതാനും ദിവസം മുമ്പ് ഗുരുവായൂരിൽ മണ്ഡലം കമ്മിറ്റി യോഗത്തിൽ ടി.കെ ഉണ്ണിക്കൃഷ്ണനെ മാറ്റിയതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി.
ഇതോടെ ജില്ലാ പ്രസിഡന്റ് സി.ഐ സെബാസ്റ്റ്യൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റിനെ വിമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ട സംഭവവും ഉണ്ടായിരുന്നു. കാരണമില്ലാതെ മണ്ഡലം കമ്മിറ്റിയെ പിരിച്ചു വിട്ട നടപടിക്കെതിരെ വിമർശനം ഉന്നയിച്ച ജില്ലാ സെക്രട്ടറി ജേക്കബ്ബിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് എൻ.സി.പിയിലെത്തിയവർ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ഈ വിഭാഗക്കാരുടെ ആക്ഷേപം. യഥാർത്ഥ എൻ.സി.പിക്കാരെ പുറത്ത് ചാടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |