കൊച്ചി:കേരളത്തിൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന 3500 കോടി രൂപയുടെ വ്യവസായ പദ്ധതി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തെലങ്കാനയിലേക്കു മാറ്റാൻ നീക്കം തുടങ്ങിയതിനു പിന്നാലെ കിറ്റെക്സ് ഓഹരി വില കുതിച്ചുയർന്നു. തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് സംഘം ഇന്നലെ ഹൈദരാബാദിൽ എത്തിയ ദിവസം ഉണ്ടായ ഈ നേട്ടം കമ്പനി നിലപാടിനുള്ള ബിസിനസ് കമ്മ്യൂണിറ്റിയുടെ പിന്തുണയുടെ സൂചനയായി. ഓഹരി മൂല്യം കൂടിയത് തങ്ങളുടെ നിലപാടുമായി മുന്നോട്ടുപോകാൻ കമ്പനിക്ക് ധൈര്യം പകരുകയും ചെയ്തു. അതേസമയം, കേരളം നിക്ഷേപ സൗഹൃദമാണെന്ന വാദം വ്യവസായ വകുപ്പ് ആവർത്തിച്ചു. ഇക്കാര്യങ്ങൾ അധികൃതർ വിശദീകരിക്കുകയും ചെയ്തു. ആക്ഷേപങ്ങൾക്ക് ഇടവരുത്തുംവിധം ഓരോ വകുപ്പും അടിക്കടി കയറിയിറങ്ങി പരിശോധന നടത്തുന്ന രീതി ഉപേക്ഷിക്കാനും തീരുമാനിച്ചു.
തുടർച്ചയായി രണ്ടാംദിവസവും ഓഹരി സൂചിക നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോഴാണ് കിറ്റെക്സിന്റെ മിന്നും പ്രകടനം. ഒറ്റ ദിവസംകൊണ്ട് 19.72 ശതമാനത്തിന്റെ (23.15 രൂപ) വർദ്ധന. 117.4 രൂപയിൽ വ്യാപാരം തുടങ്ങിയ കിറ്റെക്സ് ഓഹരി വില 140.55 രൂപയിലേക്ക് ഉയർന്നു. ഒരുവേള മൂല്യം 140.85 രൂപവരെ ഉയർന്നിരുന്നു.വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് നേരിട്ട പരിശോധനാ പീഡനം കഴിഞ്ഞമാസം കിറ്റെക്സിന്റെ ഓഹരി മൂല്യം ഇടിച്ചിരുന്നു. ജൂണിൽ ശരാശരി 130 രൂപയ്ക്കുമേൽ ഉണ്ടായിരുന്ന വില, ഈമാസം ആദ്യവാരം 108 രൂപ വരെ താഴ്ന്നു.ഈ വർഷം ജനുവരി ഒന്നിന് 110-111 രൂപയായിരുന്നു ഓഹരിവില. ഏപ്രിലിൽ ഇത് 93-94 രൂപയിലെത്തിയിരുന്നു.
തെലങ്കാനയിൽ വാഗ്ദാനപ്പെരുമഴ
കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ അപ്പാരൽ പാർക്ക് ഉൾപ്പെടെ പദ്ധതികൾ തെലങ്കാനയിൽ നടപ്പാക്കും. കിറ്റെക്സ് ചെയർമാൻ സാബു എം. ജേക്കബും തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആദ്യഘട്ടമായി രണ്ടുവർഷം കൊണ്ട് 1000 കോടി രൂപ നിക്ഷേപിക്കുമെന്ന് സാബു എം. ജേക്കബ് അറിയിച്ചതായി കെ.ടി. രാമറാവു ട്വിറ്ററിൽ വെളിപ്പെടുത്തി. കിറ്റെക്സ് ഉന്നതതല സംഘം തെലങ്കാന സർക്കാരുമായി ഇന്ന് രണ്ടാംഘട്ട ചർച്ച നടത്തും. രാവിലെ 7.15ന് കെ.ടി. രാമറാവുമായി ഒൗദ്യോഗിക വസതിയിലാണ് ചർച്ച.
ആദ്യം 1000 കോടി നിക്ഷേപം
വാറങ്കൽ ജില്ലയിലെ കക്കാതിയ ടെക്സ്റ്റൈൽ പാർക്കിൽ സംരംഭങ്ങൾ ആരംഭിക്കാൻ ധാരണയിലെത്തി
യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി, വിവിധ സബ്സിഡികൾ, നികുതിയിളവുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്തു
വസ്ത്രനിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങൾക്കും കയറ്റുമതിക്കും സൗകര്യമുള്ളതാണ് 1,200 ഏക്കർ സ്ഥലത്തെ ടെക്സ്റ്റൈൽ പാർക്ക്
ആദ്യഘട്ടത്തിൽ 1000 കോടി നിക്ഷേപം. നാലായിരം പേർ ക്ക് തൊഴിൽ
സർക്കാർ ചവിട്ടിപ്പുറത്താക്കി: സാബു എം. ജേക്കബ്
നെടുമ്പാശേരി: സർക്കാർ ചവിട്ടിപ്പുറത്താക്കിയതാണെന്നും കേരളം വിട്ട് സ്വയംപോകുന്നതല്ലെന്നും കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു.പദ്ധതിയിൽനിന്ന് പിൻമാറുന്നതായി പറഞ്ഞിട്ടും ആരും വിളിച്ചില്ല. ഒമ്പത് സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണമുണ്ടായി. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. സ്വന്തം നാട്ടിൽ പതിനായിരങ്ങൾക്ക് തൊഴിൽ നൽകാവുന്ന സംരംഭം തുടങ്ങണമെന്നത് പിതാവിന്റെ സ്വപ്നമായിരുന്നു. കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് വേദനയുണ്ട്. ഇങ്ങനെ പോയാൽ ദുഃഖിക്കേണ്ടി വരും.
ആട്ടിപ്പായിച്ചെന്ന ആരോപണം നിർഭാഗ്യകരം : മന്ത്രി രാജീവ്
തിരുവനന്തപുരം: കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ ആട്ടിപ്പായിക്കുകയാണെന്നുമുള്ള കിറ്രെക്സ് എം.ഡി സാബു ജേക്കബിന്റെ ആരോപണം നിർഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അങ്ങനെ പറയാൻ പാടില്ലായിരുന്നു. അവർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇങ്ങനെയൊരു പ്രചാര വേലയ്ക്ക് മുമ്പ് തങ്ങൾക്ക് ഒരു അവസരം നൽകണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഇപ്പോഴും തുറന്ന മനസാണ്. അവർ ഇപ്പോഴുന്നയിക്കുന്ന പ്രശ്നത്തിൽ താൻ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. അവരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.നല്ല രീതിയിൽ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ട് വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |