തിരുവനന്തപുരം: ഇന്ത്യയുടെ യുദ്ധചരിത്രത്തിൽ സുപ്രധാന ഏടായ 1971ലെ യുദ്ധത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ഉജ്ജ്വലവിജയത്തിൽ ഇന്ത്യയുടെ പോർമുനയായിരുന്ന സീ ഹോക്ക് പോർവിമാനം തലസ്ഥാന ഹൃദയത്തിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് 41 വർഷം പിന്നിടുകയാണ്. 1971ലെ യുദ്ധ വിജയത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പൊരുതിനേടിയ വിജയപോരാളിയായി ഇന്നും ജവഹർ ബാലഭവന് മുന്നിൽ തലയെടുപ്പോടെ നിൽക്കുകയാണ്. ഒറ്ര നോട്ടത്തിൽ നിസാരനെന്ന് തോന്നാമെങ്കിലും സീ ഹോക്കിന്റെ ചരിത്രം ചികഞ്ഞാൽ ഇവന്റെ പ്രാധാന്യം മനസിലാകും. 1971 ഡിസംബർ മൂന്നിന് ഇന്ത്യൻ എയർബേസുകളെ പാകിസ്ഥാൻ ആക്രമിച്ചതോടെ ആരംഭിച്ച യുദ്ധത്തിൽ കിഴക്കൻ പാകിസ്ഥാന്റെ ചിറ്റഗോംഗ് തുറമുഖത്തും വിമാനത്താവളങ്ങളിലും ഇന്ത്യ നടത്തിയ കനത്ത ബോംബിംഗിൽ പങ്കെടുത്ത നിരവധി സീ ഹോക്ക് വിമാനങ്ങളിലൊന്നാണ് ഈ വിമാനം. 1960ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യൻ നേവി വാങ്ങിയ സീഹോക്ക് വിമാനങ്ങളിൽ ഏറ്റവും മികച്ചതിൽ ഒരെണ്ണവും ഇതുതന്നെയായിരുന്നു. 1980ൽ തിരുവനന്തപുരത്ത് ബാലഭവൻ തുടങ്ങിയപ്പോഴാണ് ഇന്ത്യൻ നേവിയുടെ സതേൺ കമാൻഡന്റ് ഈ പോർവിമാനം ബാലഭവന് നൽകിയത്. 1980ൽ സീഹോക്ക് വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചു. വീരപരിവേഷം കിട്ടിയ വിമാനങ്ങളെ ചരിത്ര സ്മാരകങ്ങളാക്കാൻ വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയതിന്റെ ഭാഗമായാണ് തലസ്ഥാനത്തിന് ഇത് ലഭിച്ചത്. 1980ൽ ബാലഭവനിൽ എയ്‌റോ മോഡൽ എയ്റോനോട്ടിക്കൽ സംബന്ധമായ കോഴ്സുകൾ ഉണ്ടായിരുന്നു. അന്ന് കുട്ടികൾക്ക് വിമാനത്തെ നേരിട്ട് കണ്ട് പഠിച്ച് മനസാലിക്കാൻവേണ്ടി കൂടിയാണ് ഈ വിമാനം പ്രധാനമായും ബാലഭവന് നൽകിയത്. തുടർന്ന് അന്നത്തെ സംസ്ഥാന സർക്കാരും ബാലഭവൻ അധികൃതരും ചേർന്ന് മ്യൂസിയം റോഡിലെ ബാലഭവന് മുന്നിലുള്ള സ്ഥലത്ത് സ്ഥാപിച്ചു. കുറച്ച് നാളുകൾക്ക് മുമ്പ് വിമാനം നശിക്കുന്നവെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ നേവി തന്നെ മുൻകൈയെടുത്ത് അറ്റകുറ്റപ്പണികൾ ചെയ്ത് വീണ്ടും വെടിപ്പാക്കി. ഇന്ത്യയുടെ അന്നത്തെ ഏക വിമാനവാഹിനിക്കപ്പലായ വിക്രാന്തിൽ നിന്ന് പ്രവർത്തിച്ചിരുന്ന സീഹോക്ക് വിമാനങ്ങൾ ബംഗാൾ ഉൾക്കടലിൽ നാവിക ഉപരോധം തീർക്കുന്നതിലും നിർണായകമായിരുന്നു.
സീ ഹോക്ക് എന്ന പോരാളി
ബ്രിട്ടൻ നിർമ്മിതം
ഒറ്റ സീറ്റുള്ള ഫൈറ്റർ വിമാനം
മണിക്കൂറിൽ 966 കിലോമീറ്രർ വേഗതയിൽ
പറക്കുന്ന സബ് സോണിക്ക് വിമാനം
40,000 അടി ഉയരത്തിൽ പറക്കാൻ ശേഷി
വിമാനവാഹിനിയിൽ നിന്ന്
കരയെ ലക്ഷ്യമിടാം
40 എം.എമ്മിന്റെ നാല് തോക്കുകൾ,
1000 പൗണ്ട് ഭാരമുള്ള രണ്ട് ബോംബുകൾ,
500 പൗണ്ടിന്റെ നാല് ബോംബുകൾ,
24 റോക്കറ്റുകൾ എന്നിവ വഹിക്കും
1960 മുതൽ 1983 വരെ
ഇന്ത്യൻ നേവിയിൽ സേവനം നടത്തി
1980ൽ ബാലഭവനിൽ എയ്‌റോ മോഡൽ, എയ്റോനോട്ടിക്കൽ സംബന്ധമായ കോഴ്സുകൾ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് സീ ഹോക്ക് അവിടെ നൽകിയത്. രാജ്യത്തെ തന്നെ പ്രധാന യുദ്ധങ്ങളിൽ പങ്കുവഹിച്ച ഈ സീഹോക്ക് വരും തലമുറയ്ക്ക് ചരിത്രം മനസിലാക്കാനുള്ള ഒരു ഏട് കൂടിയാണ്.
ആർ.ആർ. ഷിബു,
മുൻ നാവികസേന കമാൻഡർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |