ജക്കാർത്ത : രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ പ്രതിസന്ധിയിലായി ഇന്തൊനേഷ്യ. കടുത്ത ഓക്സിജൻ ക്ഷാമം നേരിട്ടതോടെ ലോകരാജ്യങ്ങളേോട് അടിയന്തരമായി ഓക്സിജൻ എത്തിച്ച് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ഇന്തൊനേഷ്യൻ സർക്കാർ. സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇതിനോടകം അടിയന്തിരമായി രാജ്യത്തേക്ക് എത്തിച്ച് കഴിഞ്ഞു. ഇത് കൂടാതെ 36,000 ടൺ ഓക്സിജനും 10,000 കോൺസൻട്രേറ്റേറുകളും സിംഗപ്പൂരിൽ നിന്ന് വാങ്ങുമെന്നും ഇന്തൊനേഷ്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യു.എസും യു.എ.ഇയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് രോഗികൾ അനിയന്ത്രിതമായി വർദ്ധിച്ചതോടെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. ഇതോടെ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർദ്ധിക്കുകയാണ്.രോഗവ്യാപനം രൂക്ഷമായതോടെ പരിഭ്രാന്തി പൂണ്ട് ആളുകൾ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിക്കൂട്ടുന്നതാണ് രാജ്യത്ത് ഓക്സിജൻ ക്ഷാമത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിനം 1928 ടൺ ഓക്സിജനാണ് നിലവിൽ രാജ്യത്ത് ആവശ്യമായി വരുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രോഗവ്യാപനത്തിൽ ശമനമില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ 3400 ഓക്സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്റേഴ്സുമാണ് ഇന്തൊനേഷ്യ സഹായമായി നല്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |