തിരുവനന്തപുരം: കൊടകര കുഴപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിനായി ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകും. രാവിലെ പത്തരയ്ക്ക് തൃശൂർ പൊലീസ് ക്ളബിലാവും അദ്ദേഹം ഹാജരാവുക. ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ബി ജെ പി ഭാരവാഹി യോഗംകാരണം അന്ന് സുരേന്ദ്രൻ ഹാജരായിരുന്നില്ല.
കൊടകര കേസുൾപ്പടെ ഏതുകേസിലും താൻ ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബി ജെ പി നേതാക്കൾക്കെതിരെ മൊഴിനൽകാൻ സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിന് മേൽ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയത് ഭരണസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യൽ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |