കോട്ടയം : വാക്‌സിൻ രജിസ്‌ട്രേഷനുള്ള ഒ.ടി.പി ലഭിക്കാതെ വന്നതോടെ രജിസ്റ്റർ ചെയ്‌തവർ പരിധിയ്‌ക്ക് പുറത്തായി. ആദ്യഘട്ട വാക്സിനേഷന് സ്ലോട്ട് ലഭിക്കാതെയും രണ്ടാംഘട്ടത്തിനുള്ള സന്ദേശം ലഭിക്കാതെയുമാണ് സാധാരണക്കാരായ ആളുകൾ ഇപ്പോഴും ബുദ്ധിമുട്ടുന്നത്. നേരത്തെ വാക്‌സിൻ ബുക്ക് ചെയ്യേണ്ടതിനു തലേന്ന് സ്ളോട്ട് ബുക്ക് ചെയ്യണമെന്ന നിർദേശത്തിന് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് വാക്‌സിൻ പതിനഞ്ച് ദിവസത്തേയ്‌ക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കി. ശനിയാഴ്ച ഒരിക്കൽ കൂടി അവസരം നൽകി. ഒ.ടി.പി. ലഭിച്ച് സൈറ്റിൽ കയറി തെരച്ചിൽ നടത്തുമ്പോഴേയ്ക്കും സ്ലോട്ടുകൾ നിറഞ്ഞു. ആദ്യ ഡോസ് എടുത്ത് 100 ദിവസം കഴിഞ്ഞവർ പോലും ഇപ്പോഴും കാത്തിരിക്കുകയാണ്. രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയമായെന്ന സന്ദേശം കൃത്യമായി ലഭിക്കുന്നുണ്ട്. സന്ദേശം ലഭിക്കാത്തവർ അധികൃതരുമായി ബന്ധപ്പെടുമ്പോൾ പഞ്ചായത്ത് മെമ്പറെയോ ആശാ വർക്കറെയോ വിളിക്കാൻ ആവശ്യപ്പെടും. ഇവരും കൈമലർത്തുകയാണ്.
കളക്ടറുടെ ഫേയ്‌സ്ബുക്ക് പേജിൽ പരാതി പൊങ്കാല
ജില്ലാ കളക്ടറുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വാക്സിനേഷൻ സംബന്ധിച്ച അറിയിപ്പിന് താഴെയായി അഞ്ഞൂറിലേറെ പരാതികളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കാത്തിരുന്നിട്ടു സ്ലോട്ട് ലഭിക്കാത്തതും രണ്ടാംഘട്ട വാക്സിനേഷൻ നീണ്ടു പോകുന്നതുമായി ബന്ധപ്പെട്ട പരാതികളുമാണ് ഏറെ. ഒരു മാസത്തിലേറെയായി ശ്രമിക്കുന്നുവെന്നും ഇതുവരെ സ്ലോട്ട് ലഭിക്കുന്നില്ലെന്നും സംവിധാനത്തിൽ മാറ്റമുണ്ടാകണമെന്നുള്ള കമന്റുകളുമുണ്ട്. എന്നാൽ ഇതിനൊന്നും പ്രതികരണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |