വിനോദസഞ്ചാരവും തീർത്ഥാടനങ്ങളും നിയന്ത്രിക്കണമെന്ന്
ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ ചടങ്ങുകളിലും തീർത്ഥാടന കേന്ദ്രങ്ങളിലും തിരക്ക് കൂടുന്നതും മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഒരു മാസത്തേക്കെങ്കിലും ഇത്തരം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും അയച്ച കത്തിൽ ഐ.എം.എ ആവശ്യപ്പെട്ടു.
വിനോദ സഞ്ചാരത്തിനും തീർത്ഥാടനത്തിനും വാക്സിനെടുക്കാത്ത ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത് കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത ഒരുക്കുന്നതായി ഐ.എം.എ പ്രസിഡന്റ് ഡോ. ജെ.എ. ജയലാലും ഹോണററി സെക്രട്ടറി ജനറൽ ഡോ.ജയേഷ് എം. ലലെയും ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരവും തീർത്ഥാടനവും മതചടങ്ങുകളും വേണ്ടതുതന്നെ. പക്ഷേ, അത്തരം ആവശ്യങ്ങൾക്കായി ആളുകൾ തടിച്ചുകൂടുന്നത് ഒരുമാസത്തേക്കെങ്കിലും ഒഴിവാക്കണം.
ഏത് മഹാമാരിക്കും മൂന്നാം തരംഗമുണ്ടാകുമെന്നതാണ് ആഗോളതലത്തിൽ കണ്ടിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും വാക്സിനെടുത്തും ഇന്ത്യയിൽ മൂന്നാം തരംഗത്തിന്റെ ആഘാതം കുറയ്ക്കാനാകും. പ്രതിരോധ നടപടികളെടുക്കേണ്ട സമയത്ത് ജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കാൻ സർക്കാരുകൾക്ക് കഴിയാത്തത് വേദനാജനകമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
37154 പുതിയ കൊവിഡ് കേസുകൾ
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 37154 പുതിയ കൊവിഡ് കേസുകളും 724 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാലര ലക്ഷം ആളുകളാണ് നിലവിൽ ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |