കോഴിക്കോട്: എല്ലാ ദിവസവും കടകൾ തുറക്കുന്നതിനുള്ള വിലക്ക് നീട്ടിക്കൊണ്ടുപോവുകയും പ്രവൃത്തിദിവസം ആഴ്ചയിൽ ഒന്നായി പരിമിതപ്പെടുത്തുകയും ചെയ്തതോടെ രോഷാകുലരായ വ്യാപാരികൾ സംഘടിച്ചെത്തി നടത്തിയ പ്രതിഷേധം മിഠായിത്തെരുവിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനിടയാക്കി. പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമായി. അറസ്റ്റിനു ശ്രമിച്ചതോടെ ചെറു സംഘങ്ങളായി കൂടുതൽ വ്യാപാരികൾ എത്തി. ബലപ്രയോഗവും അറസ്റ്റും മണിക്കൂറുകൾ നീണ്ടു. വ്യാപാരികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കോർപ്പറേഷൻ മേഖല കൊവിഡ് സി കാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിലാണ് പ്രവർത്തനം ഒരു ദിവസമായി ചുരുക്കിയത്.
'വ്യാപാരികൾക്കും ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തിയാണ് രാവിലെ 9 മണിയോടെ വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ മിഠായി തെരുവിലേക്ക് നീങ്ങിയത്. കടകൾ തുറക്കാൻ നീങ്ങിയ വ്യാപാരികളെ പൊലീസ് തടഞ്ഞു. അതോടെ വാക്കേറ്റമായി. കടകൾ തുറക്കാതെ രക്ഷയില്ല, ഇങ്ങനെ പോയാൽ ഞങ്ങൾക്ക് തൂങ്ങി മരിക്കേണ്ടി വരും...തുടങ്ങിയ പരിദേവനങ്ങളും ഉയർന്നുകേട്ടു.ഇരുപതോളം പേരെ ബലം പ്രയോഗിച്ച് നീക്കിയപ്പോഴേക്കും ചെറുഗ്രൂപ്പുകൾ വന്നുകൊണ്ടിരുന്നു. അവരെയും അറസ്റ്റ് ചെയ്തു മാറ്റി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്ത ശേഷമാണ് വ്യാപാരികളെ ജാമ്യത്തിൽ വിട്ടത്. ഒരു കൂട്ടം വ്യാപാരികളുടെ നേതൃത്വത്തിൽ വഴിയോരത്ത് പ്രതീകാത്മക വില്പനയുമുണ്ടായിരുന്നു.
ദിവസവും തുറന്നാൽ തിരക്ക് കുറയില്ലേ?
ദിവസവും നിശ്ചിതസമയത്തേക്ക് കടകൾ തുറന്നാൽ തിരക്ക് കുറയുമെന്നാണ് വ്യാപാരികളുടെ നിലപാട്. ബാറുകൾ ഉൾപ്പെടെ തുറക്കാമെങ്കിൽ കടകൾക്ക് എന്തിന് വിലക്കെന്നാണ് അവരുടെ ചോദ്യം.
വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.ഡി.സി പ്രസിഡന്റ് യു.രാജീവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ എത്തിയിരുന്നു.
വ്യാപാരിപ്രതിഷേധം നേതൃത്വം അറിയാതെ: ടി.നസറുദ്ദീൻ
കോഴിക്കോട്: ദിവസവും കടകൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വ്യാപാരികൾ മിഠായി തെരുവിൽ സംഘടിപ്പിച്ച പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു.
മന്ത്രി എം.വി ഗോവിന്ദനുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാരിൽ വിശ്വാസമുണ്ട്. ഇനി അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നസറുദ്ദീൻ വ്യക്തമാക്കി.
വ്യാഴാഴ്ച മുതൽ സ്ഥാപനങ്ങൾ തുറക്കും : വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ലോക്ക്ഡൗണിൽ രണ്ട് മാസത്തിലധികമായി കടകൾ തുറക്കാൻ കഴിയാതെ നട്ടം തിരിയുന്ന വ്യാപാരികളുടെ കഷ്ടതകൾ പലപ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ യൂത്ത് വിംഗ് കമ്മിറ്റി കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും ഈ വ്യാഴാഴ്ച മുതൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യാ മേച്ചേരി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും വേണം: കാന്തപുരം
ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പരിഷ്കരിച്ച് എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരിമിതമായ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുള്ളതിനാൽ അനുഭവപ്പെടുന്ന ജനത്തിരക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാക്കും. വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കുകയും സാമൂഹിക അകലം കർശനമാക്കുകയും ചെയ്താൽ വ്യാപാരികളുടെ ബുദ്ധിമുട്ടിനു പരിഹാരമാകും. കൊവിഡ് വ്യാപനം കുറവുള്ള സ്ഥലങ്ങളിൽ ബലിപ്പെരുന്നാളിലും വെള്ളിയാഴ്ചകളിലെ ജുമുഅയ്ക്കും അനിവാര്യമായ അംഗങ്ങളെ ഉൾപ്പെടുത്തി നിസ്കാരം നടത്താൻ അനുമതി നൽകണമെന്നും കാന്തപുരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |