കോട്ടയം: നിർദ്ധന കർഷക കുടുംബത്തിൽ ജനിച്ച ബാവായ്ക്ക് സാധാരണക്കാരന്റെ പ്രയാസങ്ങൾ എന്നും സ്വന്തം വേദനകളായിരുന്നു. ദേവലോകം അരമനയിൽ സഹായങ്ങൾക്കായി എത്തുന്നവരാരും നിരാശയോടെ മടങ്ങരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സാ സഹായത്തിനും വീട് നിർമ്മാണത്തിനും വിവാഹ സഹായത്തിനുമായി എത്തുന്നവരെയെല്ലാം ചേർത്തു നിറുത്തിയിരുന്നു.
വലത് കരം ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന് ബാവാ ആത്മാർത്ഥമായി ആഗ്രഹിച്ചു. അനാഥരോട് അദ്ദേഹം കാട്ടിയിരുന്ന കരുതൽ ഉള്ളിൽ നിറഞ്ഞ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു. സെറിബ്രൽ പാൾസി ബാധിച്ച കോഴിക്കോട് സ്വദേശി അനുഗ്രഹിന്റെയും സഹപാഠി ബിസ്മിയുടെയും അപൂർവ്വ സൗഹൃദത്തിന്റെ കഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ കാതോലിക്കാ ബാവാ അവരെ കാണാൻ പോയതും സഹായങ്ങൾ നൽകിയതുമെല്ലാം വലിയ ഇടയന്റെ കരുതലിന്റെ ഉത്തമോദാഹരണമാണ്.
സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കൺ ചാരിറ്റീസും സംയുക്തമായി ചേർന്ന് എല്ലാ വർഷവും ജാതിമതഭേദമന്യേ 600ലേറെ വിദ്യാർത്ഥികൾക്കായി 70 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് നൽകുന്നത്. കൊല്ലം നല്ലിലയിൽ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത റോജി റോയി എന്ന പെൺകുട്ടിയുടെ ബധിരരും മൂകരുമായ മാതാപിതാക്കളുടെ ആജീവനാന്ത സംരക്ഷണത്തിനായി ഐക്കൺ ചാരിറ്റീസിന്റെ സഹകരണത്തോടെ ബാങ്കിൽ 16 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തി. തിരുമേനി മുൻകൈയെടുത്ത് ആരംഭിച്ച സ്‌നേഹസ്പർശം കാൻസർ കെയർ പദ്ധതി വർഷം 100ൽ പരം ആളുകൾളുടെ അത്താണിയാണ്. ഡയാലിസിസ് ആൻഡ് ലിവർ ട്രാൻസ്‌പ്ളാന്റേഷൻ പദ്ധതിയായ സഹായ ഹസ്തത്തിലൂടെ നിർദ്ധനരായ നിരവധി രോഗികൾക്കും സഹായമേകുന്നു.
സാമ്പത്തിക പ്രയാസം നേരിടുന്ന സഭയിലെ വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുകയും കൊവിഡ് ബാധിച്ച് മരിച്ച സഭാംഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുകയും ചെയ്ത ബാവായുടെ ജീവിതം ക്രൈസ്തവ സാക്ഷ്യത്തിന്റെ പ്രതിബിംബമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |