സൂരജിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്
കൊല്ലം: ഉത്രവധക്കേസിൽ പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷിനെ പ്രതിയാക്കിയതും പിന്നീട് മാപ്പുസാക്ഷിയാക്കിയതും തെറ്റായ നടപടിയാണെന്ന് പ്രതിഭാഗം അഭിഭാഷകന്റെ വാദം. കേസിലെ പ്രതിഭാഗത്തിന്റെ അന്തിമവിചാരണയ്ക്കിടെ കൊല്ലം ആറാം അഡിഷണൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെയാണ് ഈവാദം ഉന്നയിച്ചത്.
ചാവരുകാവ് സുരേഷ് പാമ്പിനെ കൊടുത്തു എന്നല്ലാതെ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും മാപ്പുസാക്ഷിയായി കാണാൻ നിർവാഹമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. താൻ പാമ്പിനെ കൊടുത്തതുകൊണ്ടല്ലേ സൂരജ് ഉത്രയെ കൊന്നതെന്ന് പ്രതിഭാഗം നേരത്തേ ഉന്നയിച്ച ചോദ്യം കോടതി വിചാരണയ്ക്കിടെ ഓർമ്മിപ്പിച്ചു.
2020 ഫെബ്രുവരി 18ന് ചാത്തന്നൂരിൽ വെച്ച് സൂരജും സുരേഷും കണ്ടെുവെന്നതിന് തെളിവില്ല. മുൻമൊഴികളിൽ സുരേഷ് തീയതി വ്യക്തമാക്കിയിട്ടില്ലെന്നും പരസ്പരം കണ്ടെന്നുമാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും പ്രതിഭാഗം വാദിച്ചു. ഉത്രയെ ആദ്യം അണലി കടിച്ച സംഭവത്തിൽ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് തിങ്കളാഴ്ചയും ഹാജരാക്കിയത്. പ്രതിഭാഗം വാദംതുടരുന്ന ചൊവ്വാഴ്ച പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |