കൊച്ചി: കൊച്ചിയിലെത്തുന്ന ഇലക്ട്രിക് വാഹന ഉടമകൾക്ക് നല്ലവാർത്ത. മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ ഒരു മാസത്തിനകം തുടങ്ങും. അനർട്ടിന്റെ (ഏജൻസി ഫോർ നോൺ കൺവൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി) നേതൃത്വത്തിൽ കൊച്ചി മെട്രോയും ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് സംരംഭം. ആദ്യഘട്ടത്തിൽ അമ്പാട്ടുകാവ്, കലൂർ, കടവന്ത്ര,പേട്ട എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തന സജ്ജമാകുക.
ആലുവ മുതൽ പേട്ട വരെ 22 സ്റ്റേഷനുകളും നിർമാണം നടക്കുന്ന വടക്കേക്കോട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള മൂന്നു സ്റ്റേഷനുകളുമടക്കം കൊച്ചി മെട്രോയിൽ 25 സ്റ്റേഷനുകളുണ്ട്. ഇതിൽ 14 എണ്ണത്തിൽ ചാർജിംഗ് കേന്ദ്രങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ കോച്ചി മെട്രോ നൽകും. ചെലവുകൾ അനർട്ട് വഹിക്കും. സ്ഥലവാടകയായി യൂണിറ്റിന് 70 പൈസ മെട്രോയ്ക്ക് നൽകും. കെ.എസ്.ഇ.ബിക്ക് യൂണിറ്റിന് 5 രൂപ നിരക്കിലും പണം നൽകും.
നിലവിൽ സി.സി.എസ്, ടൈപ്പ് ടു എ.സി എന്നിവ ഉപയോഗിച്ച് ചാർജു ചെയ്യാവുന്ന വാഹനങ്ങളാണ് കേരളത്തിൽ ഓടുന്നത്. ഷാഡമോ ജപ്പാൻ നിർമ്മിത വാഹനങ്ങൾ ചാർജ് ചെയ്യാനുള്ളതാണ്. ഭാവിയിൽ ഇത്തരം വാഹനങ്ങൾ എത്താൻ സാദ്ധ്യതയുള്ളതിനാലാണ് ഇവ സ്ഥാപിക്കുന്നത്. ടൈപ്പ് ടു എ.സി ചാർജറുകൾ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യാം.
15 രൂപ
യൂണിറ്റിന് 15 രൂപയാണ് നിരക്ക്.
ഒരു വാഹനത്തിന് ആവശ്യം 20 - 40 യൂണിറ്റ് വൈദ്യുതി
ഒരു സമയം 3 വാഹനങ്ങൾക്ക് ചാർജ് ചെയ്യാം
തിരഞ്ഞെടുത്ത സ്റ്റേഷനുകൾ
ആലുവ പുളിഞ്ചേട് അമ്പാട്ടുകാവ് മുട്ടം കുസാറ്റ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ജവഹർലാൽ നെഹറു സ്റ്റേഡിയം കലൂർ കടവന്ത്ര ഇളംകുളം വൈറ്റില തൈക്കുടം പേട്ട
ഭാവിയിൽ സ്ലോ ചാർജറുകളും
മെട്രോ സ്റ്റേഷനുകളിൽ ഭാവിയിൽ എ.സി 001 എന്ന സ്ലോ ചാർജറുകളും എത്തിയേക്കും. രാത്രി വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നവർക്ക് വേണ്ടിയുള്ളതാണിത്. ഈ ചാർജറിന് 60,000 രൂപയേയുള്ളൂ.
നിലവിൽ ഒരുമാസത്തിനുള്ളിൽ സ്റ്രേഷനുകൾ ആരംഭിക്കാനാണ് നീക്കമെങ്കിലും ട്രാൻസ്ഫോർമർ ആവശ്യമായി വന്നാൽ ഇത് 4 മാസം വരെ നീണ്ടേക്കാം.
ജെ.മനോഹർ, ഇ മൊബിലിറ്റി സെൽ ഹെഡ്, അനർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |