ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ വികാരം മനസിലാക്കുന്നു. അവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവർ മറ്റൊരു രീതിയിലേക്ക് പോകരുത്, അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായങ്ങൾ കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യം ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്. അത് ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തിൽ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ അവരെ ബോദ്ധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |