പഴനി (തമിഴ്നാട്): പഴനി പീഡനക്കേസ് അന്വേഷിക്കാൻ തമിഴ്നാട് പ്രത്യേക സംഘം രൂപീകരിച്ചു. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്നും വീഴ്ചവരുത്തിയ പഴനി പൊലീസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ഡി.ജി.പി അനിൽകാന്ത് തമിഴ്നാട് ഡി.ജി.പി സി. ശൈലേന്ദ്രബാബുവിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡിണ്ടിഗൽ എസ്.പി. രമണിപ്രിയയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചത്.
അതിനിടെ പരാതിക്കാർക്കെതിരെ ആരോപണ വിധേയനായ ലോഡ്ജ് ഉടമ മുത്തു മറുവാദവുമായി രംഗത്തെത്തി. കഴിഞ്ഞ19 ന് അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാർ മുറിയെടുത്തത്. മദ്യപാനത്തെ തുടർന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സ്ത്രീ ഇറങ്ങിപ്പോകുകയുമുണ്ടായി. ഭർത്താവ് പിന്നാലെയും ഇറങ്ങിപ്പോയി. പിന്നീട് 25 ന് ഇവർ തിരിച്ചെത്തി.തുടർന്ന് ആധാർ കാർഡ് വാങ്ങി തിരികെ പോയി.
ഈ മാസം ആറാം തീയതി പൊലീസെന്നുപറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു.
ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയെന്നും ലോഡ്ജ് ഉടമ മുത്തു മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരികെ എത്തുമ്പോൾ ഇവർ മുഷിഞ്ഞ വേഷത്തിലായിരുന്നുവെന്നും ഭക്ഷണത്തിനുള്ള പണം നൽകിയാണ് തിരിച്ചയച്ചതെന്നും മുത്തു പറയുന്നു.
പഴനിയിൽ തീർത്ഥാടനത്തിന് പോയ തലശേരിയിൽ താമസക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്തെന്നാരോപിച്ചാണ് ഇവരുടെ ഭർത്താവ് പഴനി പൊലീസിൽ പരാതി നൽകിയത്. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ മാരകമായി പരിക്കേൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂർ പൊലീസ് വിശദമായ അന്വേഷണത്തിന് വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരുന്നു.
രണ്ടു വർഷമായി തലശേരിയിലെ വാടക കോർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്ന സേലം സ്വദേശികളായ ഇവർ ജൂൺ 18നാണ് പഴനിയിലേക്ക് പോയത്.
കൂട്ട മാനഭംഗത്തിന് തെളിവില്ലെന്ന്
യുവതി പഴനിയിൽ ക്രൂരപീഡനത്തിന് ഇരയായതിനു തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിണ്ടിഗൽ റേഞ്ച് ഡി.ഐ.ജി ബി.വിജയകുമാരി പറഞ്ഞു. യുവതി താമസിച്ചിരുന്ന ലോഡ്ജിലെയും പരിസരങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നു തട്ടിക്കൊണ്ടുപോയതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പരിശോധനയിൽ സാരമായി പരുക്കുള്ളതായി പറയുന്നില്ലെന്നും ഡി.ഐ.ജി പറഞ്ഞു. സംഭവം വിവാദമാകുന്നതിനു മുൻപ് ഒരു പരാതിയും പഴനി അടിവാരം സ്റ്റേഷനിൽ ലഭിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ സമയത്ത് യുവതിയും ഭർത്താവും പഴനിയിൽ എത്താനിടയായ സാഹചര്യവും പരിശോധിക്കുന്നുണ്ട്.
തമിഴ്നാട് പൊലീസ് തലശേരിയിൽ
പഴനിയിൽ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴിയെടുക്കാൻ തമിഴ് നാട് പൊലീസ് തലശേരിയിലെത്തി.
ഇന്നലെ രാവിലെയാണ് നാല് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പടെ ഒമ്പതംഗ സംഘം എത്തിയത്. പഴനി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്രൻ, സി. ഐ കവിത, തമിഴ് നാട് സ്പെഷ്യൽ പൊലീസ് എസ്. ഐ വിശ്വനാഥൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. തലശേരി എ.സി.പി മൂസ വള്ളിക്കാടനുമായി ഇവർ ചർച്ച നടത്തി. പീഡനത്തിനിരയായ യുവതി താമസിക്കുന്ന വാടകക്വാർട്ടേഴ്സിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |