ഓരോ വാർഡിലും 10 പേരടങ്ങുന്ന സന്നദ്ധസംഘം സന്നദ്ധപ്രവർത്തകന് ഒരു വീടിന് അഞ്ചു രൂപ
തിരുവനന്തപുരം: സിക്ക വൈറസിന്റെ പിടിയിൽ നിന്ന് നഗരത്തെ രക്ഷിക്കാൻ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ രംഗത്ത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചയ്ക്കുശേഷമാണ് ഒരാഴ്ചത്തെ പദ്ധതിക്ക് അംഗീകാരം നൽകിയത്.
വീടുകളിലും ഓഫീസുകളിലുമെത്തിയുള്ള ഉറവിട നശീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വാർഡിൽ നിന്നും 10 സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി നിയോഗിക്കും. വീടുകളിലെത്തുന്നവർ ശുചീകരണത്തിന് ശേഷം 'ഉറവിട നശീകരണം' നടത്തിയെന്ന കാര്യം രജിസ്റ്ററിൽ എഴുതി വാങ്ങും. ഒരു വീട് സന്ദർശിക്കുന്നതിന് സന്നദ്ധപ്രവർത്തകന് അഞ്ച് രൂപ വീതം നൽകണമെന്നും ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജമീല ശ്രീധർ അവതരിപ്പിച്ച കർമ്മപദ്ധതിയിൽ വ്യക്തമാക്കുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൗൺസിലറുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികളും രൂപീകരിക്കും. വാർഡുതല യോഗങ്ങൾ ചേർന്ന് നാളെ മുതലാണ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക. സർക്കാർ - അർദ്ധസർക്കാർ - പൊതുമേഖല സ്ഥാപന പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് കൊതുക് നശീകരണ പ്രവർത്തനം നടത്തിയെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചു.
നാല് വർഷം കൂടുമ്പോഴാണ് പകർച്ചവ്യാധികൾ വലിയ തോതിലുണ്ടാകുന്നതെന്നും 2021ൽ പകർച്ചവ്യാധികൾ കൂടുതൽ റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ കർമ്മ പദ്ധതിയിൽ പറയുന്നു.
വാർഡിനെ ഏഴായി തിരിക്കും
വാർഡിനെ ഏഴ് ഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം. പരമാവധി 4,200 വീടുകളുള്ള ഒരു വാർഡിനെ ഏഴായി തിരിക്കുമ്പോൾ ഓരോ ഭാഗത്തും 600 വീടുകളാണുണ്ടാവുക. ഫോഗിംഗ് മെഷീനും പുല്ലുവെട്ടുന്നതിനുള്ള യന്ത്രവും ഓരോ വാർഡിനും വാങ്ങുന്നതിനും തീരുമാനിച്ചു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെ കാടുകൾ വെട്ടിനീക്കുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |