കോഴിക്കോട്: വ്യാഴാഴ്‌ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീന്‍. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്നും ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോയെന്നും നസറുദ്ദീന്‍ ചോദിച്ചു.
വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കില്‍ അതിനെ അംഗീകരിക്കാന്‍ മടിയെന്തിനാണെന്നും നസറുദ്ദീന്‍ ചോദിച്ചു. ജീവിക്കാനാണ് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. അല്ലാതെ സര്‍ക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനാല്ല. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്‌തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരികളുടെ ഉദ്ദേശം മനസിലാകുമെന്നും എന്നാല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം. വ്യാപാരികളുടെ വെല്ലുവിളി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പ്രതിഷേധം ഉയർത്തുകയും സർക്കാരിനെതിരെ ഭീഷണി കടുപ്പിക്കക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികരണവുമായി നസറുദ്ദീൻ രംഗത്തെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |