തിരുവനനന്തപുരം: ഏതാണ്ട് എല്ലാ വർഷവും എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോൾ വിജയശതമാനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഫലപ്രഖ്യാപന ചടങ്ങുകൾ അതാത് വർഷം കഴിഞ്ഞാൽ പിന്നെ വയനാടിനെ തിരിഞ്ഞുനോക്കുന്ന പരിപാടിയുണ്ടാകില്ല. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നീ ലേബലുകൾ പല ജില്ലകളും അഭിമാനത്തോടെ സ്വന്തമാക്കുമ്പോൾ വയനാടിനെ സാന്ത്വനിപ്പിക്കാനാണ് ഇത്തവണ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ശ്രമിച്ചത്. അദ്ദേഹത്തിന്‍റെ കരുതൽ വാർത്താസമ്മേളനത്തിലെ കൗതുകമായി.
ഏറ്റവും കൂടുതൽ, കുറവ് വിജയശതമാനം നേടിയ റവന്യൂ, വിദ്യാഭ്യാസ ജില്ലകളുടെ കാര്യം പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. അങ്ങനെ കുറഞ്ഞതായിട്ട് കൂട്ടണ്ട. ചെറിയൊരു വ്യത്യാസമേയുളളൂ. അങ്ങനെ വയനാട് ജില്ലക്കാരെ പറഞ്ഞ് അവരെയങ്ങ് തീരെ വിഷമം ഉണ്ടാക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രഖ്യാപനത്തിന് മുന്നേ വിദ്യാഭ്യാസമന്ത്രി പറഞ്ഞത്.
വിദ്യാഭ്യാസ ജില്ലകളിൽ പാലായാണ് മുന്നിൽ 99.97% വിജയം. വയനാടാണ് കുറവ് 98.13 ശതമാനം. അപ്പോഴും ഇതിനെ അങ്ങനെയൊരു കുറവായിട്ട് കാണേണ്ടതില്ലെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. 98ന് മുകളിൽ വിജയശതമാനം നേടിയിട്ടും ഏറ്റവും പിന്നിലായി പോയി എന്ന ചീത്തപ്പേര് മാറ്റാനുളള വിദ്യാഭ്യാസമന്ത്രിയുടെ കരുതലായിരുന്നു വാർത്താസമ്മേളനത്തിൽ ദൃശ്യമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |