തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന് ജീവൻ വച്ചേക്കും. തർക്കം മൂലം രോഗശയ്യയിലായ പദ്ധതി ഏറ്റെടുക്കാൻ മൂന്ന് കമ്പനികൾ മുന്നോട്ട് വന്നതാണ് പ്രതീക്ഷയുണർത്തുന്നത്. മെഡിസെപ്പ് നടത്തിപ്പിന് ധനകാര്യ വകുപ്പ് വിളിച്ച ടെൻഡറിൽ ഓറിയന്റൽ, ന്യൂ ഇന്ത്യ അഷ്വറൻസ്, നാഷണൽ ഇൻഷ്വറൻസ് കമ്പനി എന്നിവയാണ് പങ്കെടുത്തത്. ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഓറിയന്റലിന്റെ നിരക്കനുസരിച്ച് വാർഷിക പ്രീമിയം 4800 രൂപയാകും. പ്രതിമാസം 400 രൂപ. മറ്റ് രണ്ട് കമ്പനികളും വലിയ തുകയാണ് ക്വോട്ട് ചെയ്തത്. ഇതോടെ ഓറിയന്റലിന് കരാർ ലഭിക്കാനാണ് സാദ്ധ്യത.
മൂന്ന് ടെൻഡറും പരിശോധിച്ച് ധനവകുപ്പ് നിയമവകുപ്പിന് കൈമാറി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെഡിസെപ്പ് നടത്തിപ്പിനുള്ള കരാർ റിലയൻസിനായിരുന്നു. 2991 രൂപയായിരുന്നു വാർഷിക പ്രീമിയം. 250 രൂപ പ്രതിമാസ പ്രീമിയവും. എന്നാൽ, ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടികയിൽ മികച്ച ചികിത്സാ സൗകര്യമുള്ളവ ഉണ്ടായിരുന്നില്ല. പരാതി വ്യാപകമായതോടെ ധനവകുപ്പ് കരാർ റദ്ദാക്കി. വീണ്ടും ടെൻഡർ വിളിച്ചത് ചോദ്യം ചെയ്ത് റിലയൻസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന് ടെൻഡർ നടപടിയുമായി മുന്നോട്ടു പോകാമെന്ന് കോടതി നിർദ്ദേശിച്ചു. ടെൻഡർ നടപടികൾ ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ സർക്കാർ നടപ്പിലാക്കുകയുള്ളൂ. അതിനാലാണ് ടെൻഡറുകൾ നിയമവകുപ്പിന് കൈമാറിയത്.
ജീവനക്കാരും പെൻഷൻകാരുമുൾപ്പെടെ 11 ലക്ഷത്തിലധികം പേരും അവരുടെ കുടുംബാംഗങ്ങളുമാണ് മെഡിസെപ്പിലെ അംഗങ്ങൾ. 2016 ഡിസംബറിൽ ആരംഭിക്കേണ്ടിയിരുന്ന പദ്ധതിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |