വാഷിംഗ്ടൺ : അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിൽ നരനായാട്ട് തുടരുന്നതിനിടെ രാജ്യത്ത് നിന്ന് യുഎസ് - നാറ്റോ സൈനികരെ പിൻവലിച്ച അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡന്റെ നടപടിയെ വിമർശിച്ച് മുൻ പ്രസിഡന്റ് ജോർജ് ബുഷ് രംഗത്ത്. സേനാ പിന്മാറ്റ തീരുമാനം വലിയ തെറ്റായിപ്പോയെന്ന് നിലവിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിതി വെളിപ്പെടുത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാൻ ജനത താലിബാന്റെ ക്രൂര പീഡനങ്ങളിലൂടെയാണ് ദിവസവും കടന്നു പോകുന്നതെന്നും അത് തന്നെ ഏറെ വേദനിപ്പിക്കുന്നതായും ബുഷ് ഒരു ടെലിവിഷൻ പരിപാടിക്കിടെ അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക് വേൾഡ് ട്രേഡ്സെന്ററിലുണ്ടായ അൽ ഖ്വയ്ദ ആക്രമണത്തിനു പിന്നാലെ ഭീകരരെ പൂർണമായും ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ 2001ൽ ജോർജ് ബുഷ് അഫ്ഗാനിസ്ഥാനിൽ സൈനിക നടപടി ആരംഭിച്ചത്. അൽ ഖായിദയ്ക്കും കൊടും ഭീകരൻ ഒസാമ ബിൻ ലാദനും സംരക്ഷണം നൽകിയിരുന്ന താലിബാൻ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കി അമേരിക്ക ആദ്യ വിജയം സ്വന്തമാക്കി. അതിന് ശേഷം രാജ്യത്ത് ജനാധിപത്യ ഭരണവും സമാധാനവും ഉറപ്പുവരുത്താൻ അമേരിക്ക ശ്രമം തുടങ്ങി.
ഇപ്പോൾ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തി 20 വർഷം പിന്നിടുന്നു. 2012 ൽ ഒബാമയുടെ കാലത്താണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം അമേരിക്ക ആരംഭിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗസ്റ്റ് 31 ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
താലിബാൻ നടപടിയെ അപലപിച്ച് ഇന്ത്യ
ദുഷാൻബേ: അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്ത് ഷാൻഹായ് രാജ്യങ്ങൾ. വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി അഫ്ഗാൻ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടിനെ പറ്റി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന അക്രമങ്ങളെ ശക്തമായി ്പലപിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ജനാധിപത്യ ഭരണവും സമാധാനവുമാണ് അഫ്ഗാൻ ജനത ആഗ്രഹിക്കുന്നത്. എന്നാൽ രക്തച്ചൊരിച്ചിലിലൂടെ അധികാരം സ്ഥാപിക്കാനുള്ള താലിബാൻ ശ്രമങ്ങളെ ലോകം അംഗൂകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറുമായി നിലവിലെ സ്ഥിതിഗതികളെപ്പറ്റി അദ്ദേഹം ചർച്ച നടത്തി. രാജ്യത്ത് താലിബാൻ നടത്തി ക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണത്തെ നേരിടാൻ അഫ്ഗാൻ സൈന്യം നടത്തുന്ന ശ്രമങ്ങൾ അത്മർ വിശദീകരിച്ചു.
മേഖലയിലെ സമാധാനത്തിന് രാഷ്ട്രീയ സമവായം അനിവാര്യമാണെന്നും ഇതിന് ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ടാവുമെന്നും ജയശങ്കർ അറിയിച്ചു. മേഖലയിലെ മറ്റു രാജ്യങ്ങളും അഫ്ഗാൻ സർക്കാരിനെ ശക്തിപ്പെടുത്താൻ പിന്തുണ നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസിഡർ ഫരീദ് മാമുണ്ട്‌സെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈനിക സഹായം ആവശ്യമില്ലെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഫരീദ് മാമുണ്ട്‌സെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |