കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് പോളിടെക്നിക്കുകളിൽ പ്രിൻസിപ്പൽ ഒഴിവിലേക്ക് അടിസ്ഥാന യോഗ്യതയില്ലാത്തവരെ തിരുകി കയറ്റാൻ നീക്കം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെട്ട പകുതി പേരും മതിയായ യോഗ്യത ഇല്ലാത്തവരാണ്.
പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ എ.ഐ.സി.ടി.ഇ ( ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ) മാനദണ്ഡ പ്രകാരം അംഗീകൃത എം.ടെക് ബിരുദം നിർബന്ധമാണ്. എന്നാൽ അംഗീകാരമില്ലാത്ത സർവകലാശാലയിൽ നിന്ന് എം.ടെക് നേടിയവരാണ് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട പകുതി പേരും. എ.ഐ.സി.ടി.ഇ നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്തവരെ പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പുതുക്കിയ സീനിയോറിറ്റി ലിസ്റ്റ് ജൂണിൽ പുറത്തിറക്കിയത്.
2014 വരെ ബി.ടെക് യോഗ്യത മാത്രമുളളവരെ വകുപ്പ് മേധാവികളും പ്രിൻസിപ്പൽമാരുമായി നിയമിച്ചിരുന്നു. 2014ൽ എ.ഐ.സി.ടി.ഇ യോഗ്യത പുതുക്കാൻ തീരുമാനിച്ചതോടെ പലരും സർക്കാരോ എയ്ഡഡ് മാനേജ്മെന്റുകളോ അറിയാതെ വാരാന്ത്യ എം.ടെക് കോഴ്സുകൾക്ക് ചേർന്ന് ബിരുദം നേടുകയായിരുന്നു. തിരുനെൽവേലി എം.എസ് സർവകലാശാല, വിനായക മിഷൻ സർവകലാശാല, എസ്.ആർ.എം സർവകലാശാല, അണ്ണാ സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് മിക്കവരും എം.ടെക് ബിരുദം കരസ്ഥമാക്കിയത്. കേരള സർവകലാശാലയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റും നേടി.
2019 ഫെബ്രുവരി 12ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ വാരാന്ത്യ എം.ടെക് ബിരുദമുളളവർക്ക് ഒറ്റത്തവണ അംഗീകാരം നൽകിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം അദ്ധ്യാപകർ കേസ് നൽകിയതോടെ 2020 ജനുവരിയിൽ വാരാന്ത്യ കോഴ്സുകളുടെ അംഗീകാരം കേരള സർവകലാശാല റദ്ദാക്കി. അംഗീകാരമില്ലാത്ത ഈ എം.ടെക് സർട്ടിഫിക്കറ്റ് കാണിച്ചാണ് പലരും സീനിയോറിറ്റി ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. എം.ടെക് ബിരുദമില്ലാത്ത ചിലരും സീനിയോറിറ്റി ലിസ്റ്റിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |