കോട്ടയം : നവകേരളത്തിലേക്കുള്ള കുതിപ്പിന് പശ്ചാത്തല സൗകര്യ വികസനം അനിവാര്യമാണെന്നും ഇത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒട്ടേറെ നവീന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ തുടരും. പൊതുജനങ്ങളുമായി ഏറെ അടുത്ത് ഇടപഴകുന്ന പൊതുമരാമത്ത് വകുപ്പ് പൊതുജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ് എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തിക്കുന്നത്. പരാതി പരിഹാരത്തിനായി വകുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള ശ്രദ്ധേയമായ പുതിയ സംവിധനങ്ങൾ ജനങ്ങളോടൊപ്പം സർക്കാരുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഉപകരിക്കുന്നവയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയായി ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡ് നാലുവരി പാതയാക്കുന്നതിലൂടെ കാൽ നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. വി.എൻ. വാസവൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു വലിയമല, റോസിലി ടോമിച്ചൻ, സബിതാ പ്രേംജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, ഹൈമി ബോബി, ഡോ.റോസമ്മ സോണി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, , കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ, ഫാ. ജോസഫ് മുണ്ടകത്തിൽ, ഫാ. ജയിംസ് മുല്ലശ്ശേരി, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിനഗർ മെഡിക്കൽ കോളേജ്, ബാബു ചാഴിക്കാടൻ റോഡ്, കുടയംപടി പരിപ്പ്, അതിരമ്പുഴ ലിസ്സി കൈപ്പുഴ, മാന്നാനം പുലിക്കുട്ടിശ്ശേരി, അതിരമ്പുഴ കോട്ടമുറി, പാറോലിക്കൽ അതിരമ്പുഴ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുടക്കം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |