കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ മൂന്ന് തൊഴിലാളികളും ശ്വാസം കിട്ടാതെ മരിച്ചു.
വെള്ളിമൺ ചിറക്കോണം വയലിൽതറ പുത്തൻവീട്ടിൽ സോമരാജൻ (56), പെരുമ്പുഴ കുരീപ്പള്ളി തൈക്കാവുമുക്ക് പണയിൽ വീട്ടിൽ മനോജ് (32), പെരുമ്പുഴ പുനക്കന്നൂർ പുന്നവിള വീട്ടിൽ രാജൻ (36), ചിറയടി മച്ചത്ത് തൊടിയിൽ വീട്ടിൽ ശിവദാസന്റെയും ആനന്ദവല്ലിയുടെയും മകൻ ശിവപ്രസാദ് (വാവ, 25) എന്നിവരാണ് മരിച്ചത്.
പെരുമ്പുഴ കോവിൽമുക്കിൽ ഇന്നലെ രാവിലെ 11ഓടെ കൊല്ലം സ്വദേശിയുടെ പുരയിടത്തിലായിരുന്നു ദുരന്തം. പുറത്തുണ്ടായിരുന്ന രണ്ടു തൊഴിലാളികളുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു.
കുണ്ടറ, കടപ്പാക്കട ഫയർഫോഴ്സ് യൂണിറ്റുകളും കുണ്ടറ പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ എന്നിവരും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മൂന്നുപേർ കിണറ്റിൽവച്ചും നാലാമൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് വിട്ടുനൽകും. കുണ്ടറ പൊലീസ് കേസെടുത്തു.
സോമരാജന്റെ ഭാര്യ: ശ്രീദേവി. മക്കൾ: ശ്രുതി, ശ്രാവൺ. മനോജിന്റെ ഭാര്യ: അജിത. മക്കൾ: അഭിനവ്, മഹി. രാജന്റെ ഭാര്യ: നിത്യ. മക്കൾ: നിഥിൻ, നീതു. ശിവപ്രസാദിന്റെ സഹോദരങ്ങൾ: ശിവപ്രിയ, പരേതനായ ഷിബു.
#അപകടം ഇങ്ങനെ
അറുപത്തിയഞ്ച് അടി താഴ്ചയിലെത്തിയിട്ടും വെള്ളം കണ്ടിരുന്നില്ല. രണ്ടുപേർക്ക് കഷ്ടിച്ച് ഞെരുങ്ങിയിറങ്ങാവുന്ന വീതിയിൽ ഇരുപത് അടിയോളം വീണ്ടും കുഴിച്ചു. അടിത്തട്ടിലിറങ്ങിയ
മനോജ് ചെളി വെട്ടിക്കോരുന്നതിനിടെ ഉറവപൊട്ടി ശക്തമായി വെള്ളം കയറി. ശ്വാസതടസം കാരണം കുഴഞ്ഞുവീണു. രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ശിവപ്രസാദ് പാതിവഴിയിൽ ശ്വാസംകിട്ടാതെ താഴേക്ക് പതിച്ചു. പിന്നാലെ,രക്ഷിക്കാൻ ഇറങ്ങിയ രാജനും സോമരാജനും അതേഅവസ്ഥയിൽ താഴെ പതിച്ചു.
രക്ഷാ പ്രവർത്തകനും ബോധക്ഷയം
കിണറിനുള്ളിൽ കഷ്ടിച്ച് ഒരാൾക്ക് നിൽക്കാനേ ഇടമുള്ളൂ. ഓരോരുത്തരെയായി കയറിൽ കൊരുത്ത് പുറത്തെടുക്കാൻ ശ്വസനോപകരണങ്ങൾ ധരിച്ച് ഓരോ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വീതം കിണറ്റിലിറങ്ങി.
നാലാമത്തെയാളെ പുറത്തെടുക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥൻ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് തിരികെക്കയറി. പകരം ഇറങ്ങിയ കടപ്പാക്കട ഫയർസ്റ്റേഷനിലെ ഫയർമാനായ വർണിനാഥിന് നാലാമത്തെയാളുടെ ശരീരം കയറിൽ കൊരുത്ത ശേഷം മുകളിലേക്ക് വരുന്നതിനിടെ ബോധം നഷ്ടപ്പെട്ടു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ബോധം തിരിച്ചുകിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |