തിരുവനന്തപുരം : ലോക്ക് ഡൗണിൽ ഏറ്റവുമധികം ദുരിതത്തിലായത് റെസ്റ്റോറന്റ് മേഖലയാണ്. സംസ്ഥാനത്ത് 20,000 ലധികം വ്യാപാരസ്ഥാപനങ്ങളാണ് ജി.എസ്.ടി രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 12,000 അപേക്ഷകരും റെസ്റ്റോറന്റ് മേഖലയിലുള്ളവരാണ്. പൂട്ടിയ കച്ചവട സ്ഥാപനങ്ങളിൽ 60 ശതമാനവും റെസ്റ്റോറന്റുകളാണ്. പൂട്ടിയവയിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ ഇല്ലാത്തവ ഇതിനു പുറമേയാണ്.
മാസങ്ങളായി വാടകയും കറന്റു ചാർജുമടക്കമുള്ള ചെലവുകൾ കൈയിൽ നിന്നു നൽകിയാണ് കടകൾ നിലനിറുത്തുന്നത്. സാധാരണ കച്ചവടസ്ഥാപനങ്ങൾക്ക് വേണ്ടതിനേക്കാൾ വിശാലമായ സ്ഥലമാണ് വേണ്ടത്. അടുക്കള അടക്കമുള്ളവയ്ക്ക് സ്ഥലം അധികമായി വേണം. ഇതിനെല്ലാം സ്‌ക്വയർ ഫീറ്റ് കണക്കാക്കി വൻതുകയാണ് അഡ്വാൻഡും വാടകയുമായി നൽകേണ്ടിവരുന്നത്.
കെട്ടിട ഉടമകൾ ഒന്നോ രണ്ടോ മാസത്തെ വാടക ഒഴിവാക്കി നൽകിയെങ്കിലും, കെട്ടിടം നിർമ്മിച്ചതിന്റെ ലോൺ അടക്കമുള്ള ബാദ്ധ്യതകൾ ഉള്ളതിനാൽ വാടകയ്‌ക്കായി അവർ നിർബന്ധിക്കും. കടം വാങ്ങിയും കൈയിൽ നിന്നെടുത്തും മാസങ്ങളായി വാടക നൽകിവരികയാണ്. പാചകക്കാരടക്കമുള്ളവരെ ഒഴിവാക്കിവിടാൻ കഴിയാത്തതിനാൽ അവർക്കുള്ള ശമ്പളം ഭാഗികമായെങ്കിലും നൽകുന്നത് കൈയിൽ നിന്നുതന്നെയാണ് .
സാധാരണ നടക്കാറുള്ള കച്ചവടത്തിന്റെ പത്തിലൊന്നുപോലും പാഴ്‌സൽ കൗണ്ടറിലൂടെ നടക്കുന്നില്ല. ഇതിന് സമാനമാണ് കാറ്ററിംഗ് യൂണിറ്റുകളുടെയും അവസ്ഥ. കല്യാണങ്ങളും മറ്റ് പരിപാടികളും ഇല്ലാതെ വന്നതോടെ ഈ മേഖലയും തകർന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |