തിരുവനന്തപുരം: കൊടകര കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കളെ പ്രതികളാക്കില്ലെന്ന അന്വേഷണ സംഘം തീരുമാനമെടുത്ത സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. സി.പിഎമ്മിന്റെയും ബി.ജെ.പിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങൾ ചരിത്രത്തിൽ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പിലൂടെ നാം കാണുന്നത്. ഇത്രയധികം അഴിമതികൾ നടത്തിയിട്ടും പിണറായി വിജയൻ എങ്ങനെ രണ്ടാമതും അധികാരത്തിൽ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടർ ഭരണമെന്ന് വ്യക്തമായിരിക്കുന്നു എന്നും സുധാകരൻ ഫേസ്ബുക്കിൽ ആരോപിച്ചു.
കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
സി.പിഎമ്മിന്റെയും ബി.ജെ.പിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങൾ ചരിത്രത്തിൽ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പിലൂടെ നാം കാണുന്നത്. ഇത്രയധികം അഴിമതികൾ നടത്തിയിട്ടും പിണറായി വിജയൻ എങ്ങനെ രണ്ടാമതും അധികാരത്തിൽ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടർ ഭരണമെന്ന് വ്യക്തമായിരിക്കുന്നു.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ച ആർ.എസ്.എസുകാരെ സംരക്ഷിച്ചതെന്തിന്? പി. മോഹനനെ വധിക്കാൻ ശ്രമിച്ച ആർ.എസ്.എസുകാരെ സംരക്ഷിച്ചതെന്തിന്? മോഹൻ ഭാഗവത് ഫ്ലാഗ് കോഡ് ലംഘിച്ചപ്പോൾ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വർഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയിൽ പൊലീസിൻ്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തുകൊണ്ട്? പാലത്തായി പീഡന കേസിലെ സംഘപരിവാർ കാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്? തുടങ്ങിയ ചോദ്യങ്ങളുടെ നിരയിലേയ്ക്ക് ഒന്നുകൂടി ചേർക്കാം! കുഴൽപ്പണക്കേസിൽ കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളെ പിണറായി വിജയൻ സംരക്ഷിക്കുന്നതെന്തിന്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോയാൽ പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ തുടർ ഭരണം വരെ എത്തി നിൽക്കുന്ന ആർ.എസ്.എസ് ബന്ധത്തിന്റെ, സംഘപരിവാർ പ്രീണനത്തിന്റെ ചുരുളുകൾ അഴിഞ്ഞു വീഴും. സംഘപരിവാറിന് വിടുപണി ചെയ്ത് ബി.ജെ.പി നിയന്ത്രണത്തിലുള്ള ഭരണം വീണ്ടും നടത്താനാണ് പിണറായി വിജയന്റെ തീരുമാനമെങ്കിൽ ജനപക്ഷത്ത് നിന്ന് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |