ന്യൂഡല്‍ഹി: ഇരുപതിനായിരം കോടിയിലേറെ രൂപമുടക്കി രാജ്യതലസ്ഥാനത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. സെന്‍ട്രല്‍ വിസ്‌ത അവന്യൂവിന്‍റെ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പുനര്‍വികസന ജോലികൾ ഇക്കൊല്ലം നവംബറില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 2022ലെ റിപബ്ലിക് ദിന പരേഡിന് നവീകരിച്ച രാജ്‌പഥ് ആയിരിക്കും വേദിയാവുക.
രാജ്‌പഥിന്‍റെ ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ തൃപ്‌തികരവും സമയബന്ധിതവുമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ് നവീകരണം പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൗസിംഗ് & അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്‌ടര്‍, ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ഹര്‍ദീപ് സിംഗ് നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തിയത്.
ഷപൂര്‍ജി പല്ലോഞ്ജി ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സെൻട്രൽ വിസ്‌ത പുനർ വികസനപദ്ധതി ഏറ്റെടുത്തിരിക്കുന്നത് . ത്രികോണാകൃതിയിലുള്ള പാര്‍ലമെന്‍റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടറിയേറ്റ്, മൂന്ന് കിലോമീറ്ററോളം രാജ്‌പഥിന്‍റെ നവീകരണം, പ്രധാനമന്ത്രിയുടെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, വൈസ് പ്രസിഡന്‍റ് എന്‍ക്ലേവ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പുനര്‍വികസന ജോലികളിൽ വന്‍തോതിലുള്ള കല്‍പ്പണി, അടിപ്പാതകളുടെ നിര്‍മ്മാണം, ഭൂമിക്കടിയിലുള്ള കെട്ടിടസമുച്ചയം, ഉദ്യാനം, പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടും. കൃത്രിമ തടാകങ്ങള്‍ക്ക് കുറുകെ പന്ത്രണ്ടോളം പാലങ്ങളും പണിയും. ഇതോടെ രാജ്‌പഥ് സന്ദര്‍ശിക്കുന്നത് വിസ്‌മയകരമായ അനുഭവമായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |