ശ്രീനഗർ: ബക്രീദിന് തൊട്ടുമുമ്പ് പശുക്കളുടേയും പശുകിടാവുകളുടേയും ഒട്ടകങ്ങളുടേയും കശാപ്പ് നിരോധിക്കാൻ ജമ്മു കശ്മീർ ഭരണകൂടം. ജമ്മുവിലേയും കശ്മീരിലേയും ഡിവിഷണൽ കമ്മീഷണർമാർക്ക് ജമ്മു കശ്മീരിലെ മൃഗസംരക്ഷണ വകുപ്പ് അയച്ച സന്ദേശത്തിൽ ബക്രീദിന് പശുക്കളെയും പശുക്കിടാങ്ങളെയും ഒട്ടകങ്ങളെയും അറുക്കാൻ ഒരുകാരണവശാലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബക്രീദിന് പശുക്കളടക്കമുള്ള മൃഗങ്ങളെ ബലി നൽകുന്നത് മുസ്ലീം മതവിശ്വാസം അനുസരിച്ച് ഒരു പ്രധാന ചടങ്ങാണ്.
ബക്രീദിന് കശ്മീരിൽ മൃഗങ്ങളെ വൻതോതിൽ കൊന്നൊടുക്കാനുള്ള സാദ്ധ്യത കാണുന്നുണ്ടെന്നും ഇതിനെതിരെ എല്ലാവിധത്തിലുമുള്ള മുൻകരുതലുകളും സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കത്തിൽ പറയുന്നു. ഈ മാസം 21 മുതൽ 23 വരെയാണ് ബക്രീദ്. കത്തിന്റെ പകർപ്പ് ദേശീയ മൃഗസംരക്ഷണ വകുപ്പിനും എല്ലാ ജില്ലാ മജിസ്ട്രേറ്റുകൾക്കും അയച്ചിട്ടുണ്ട്.
കശ്മീരിലെ വിവിധ മതസംഘടനകളുടെ സംയുക്ത സമിതിയായ എം എം യു സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. മതവിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവർ അറിയിച്ചു. ബലിപെരുന്നാളിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബലി നൽകുകയെന്നതാണ് അന്നത്തെ മുഖ്യ ചടങ്ങെന്നും അതിനെ നിരോധിക്കുന്നത് എന്ത് അർത്ഥത്തിലാണെന്നും എം എം യു നേതാക്കന്മാർ പത്രകുറിപ്പിൽ ചോദിച്ചു. കന്നുകാലികളെ ബലി നൽകുന്നത് ഇത്രനാളും അനുവദനീയമായിരുന്നുവെന്നും പെട്ടെന്ന് ഒരു ദിവസം മൃഗസംരക്ഷണത്തിന്റെ പേര് പറഞ്ഞ് അതിനെ നിരോധിക്കുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |