സൗമ്യനായ ഒരു ആയുർവേദ ഡോക്ടറാണ് ശംഭു. അലോപ്പതി, ഹോമിയോപ്പതി, പ്രകൃതിചികിത്സ എന്നിവയെല്ലാം ആതുരസേവനത്തിന്റെ പല കൈകളാണ് എന്ന പക്ഷക്കാരനാണ്. വിശക്കുന്നവന് ഏത് കൈ നൽകുന്ന അന്നവും പ്രിയപ്പെട്ടത്. കണ്ണീർവാർക്കുന്നവന് ഏതു ഭാഷയിൽ പറയുന്ന ആശ്വാസവാക്കും ദുഃഖം കുറയ്ക്കും. അതുപോലെയാണ് ഓരോ ചികിത്സാമാർഗവും. ക്ഷമയും വിശ്വാസവുമാണ് മരുന്നിന് പുറമേയുള്ള അദൃശ്യമായ രണ്ട് ദിവ്യൗഷധങ്ങൾ. അതുകൂടി മനസ് സേവിച്ചാലേ ഔഷധം ഫലിക്കുകയുള്ളൂ. വിശ്വാസം മരുന്നിലും വേണം ചികിത്സിക്കുന്നയാളിലും വേണം. രോഗിയുടെ മനസിന്റെ അക്ഷമ ശരീരത്തിനുണ്ടാവില്ല. ശരീരത്തിന്റെ വാച്ചും മനസും ഒരു പോലിരിക്കണം. മനസ് സൂപ്പർ എക്സ്പ്രസും ശരീരം കാളവണ്ടിയുമായാലോ, ഇത്തരത്തിലാവും ഡോക്ടറുടെ വാക്കുകൾ.
പാരമ്പര്യമായി ആയുർവേദ സ്ഥാപനം നടത്തുന്ന ഡോ. ശംഭുവിന് അമേരിക്കയിലെ ഷിക്കാഗോയിലും ഒരു ചികിത്സാകേന്ദ്രമുണ്ട്. വക്കീലന്മാർ പുതിയ പുതിയ കേസുകളും വിധിപ്രസ്താവങ്ങളും അറിയണം. ഡോക്ടർമാരും പുതിയ പുതിയ ഗവേഷണങ്ങളും അതിന്റെ ഫലങ്ങളും അറിഞ്ഞിരിക്കണം അല്ലെങ്കിൽ പുറം തള്ളപ്പെട്ടുപോകും. ഡോക്ടറുടെ മുഖഭാവവും പെരുമാറ്റവും കാണുമ്പോൾ ബി.പി കൂടുമെങ്കിൽ ആ ഡോക്ടർ ചികിത്സിച്ചാൽ എത്ര ഫലം കിട്ടും. ക്ഷേത്രപ്രസാദം തരുന്ന പൂജാരി മസിൽ പിടിച്ച് ചാണകം ചവിട്ടിനിൽക്കുമ്പോലെ ഭാവിച്ചാൽ എത്ര കുളിർമ്മ കിട്ടും. കുത്തും മുനയും വച്ച് സംസാരിക്കുന്നവരുടെ മുന്നിൽ എത്ര നേരം നിൽക്കും. ആത്മപ്രശംസയും അഹങ്കാരസ്വരവും അതേ പോലെ അരോചകമാണ്.
അമേരിക്കയിൽ പോയശേഷം മനസിലാക്കിയ ചില അറിവുകളും ഡോക്ടർ പങ്കിടാറുണ്ട്. താത്പര്യമുള്ളവർ നിർബന്ധിച്ചാലേ മിതഭാഷിയായ അദ്ദേഹം അത് പറയാറുള്ളൂ. അമേരിക്കയിൽ ചില ഇടങ്ങളിൽ ടോയ്ലറ്റിൽ ഘടിപ്പിക്കുന്ന ആധുനിക സംവിധാനമുണ്ട്. വിസർജ്യത്തിലെ നൈട്രേറ്റ്, സൾഫേറ്റ്, പെറോക്സൈഡ് എന്നിവ കണക്കാക്കി കഴിച്ച ഭക്ഷണത്തിന്റെ ഗുണവും വിഷാംശവും കൃത്യമായി അറിയാനാകും. എന്തു നല്ല ഭക്ഷണം കഴിച്ചാലും ശാന്തമനസ്കന്റെയും ക്ഷിപ്രകോപിയുടെയും നിരാശാവാദിയുടെയും പരിശോധനാഫലം വ്യത്യസ്തമായിരിക്കുമത്രേ. തലേന്ന് സംസാരിച്ച സുഹൃത്തിന്റെയോ ബന്ധുവിന്റെയോ നല്ലതും ചീത്തയുമായ സ്വാധീനം വരെ അതിലുണ്ടാകാം. ഈ സംവിധാനം ഘടിപ്പിക്കുന്നതിന് ഏഴ് ലക്ഷത്തോളം രൂപ ചെലവാകും.
ശരീരത്തിന്റെയും അവയവങ്ങളുടെയും എക്സ്റേയും സ്കാനിംഗും നടത്തുന്നതുപോലെ മനസിനും അതെല്ലാം വേണം. നല്ലൊരു ഡോക്ടർക്ക് അതിന് ബാഹ്യസംവിധാനങ്ങൾ വേണ്ട. തന്റെ ആറാമിന്ദ്രിയവും മൂന്നാം കണ്ണും മതി എന്നും ഡോ. ശംഭു പറയാറുണ്ട്. വിശ്വാസം വരാത്തവരോട് ഷിർദ്ദിസായി ബാബയുടെ ഒരനുഭവം സൂചിപ്പിക്കും. ഒരിക്കൽ ഒരു ദീപാവലി ദിവസം. തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ബാബ. കുറച്ചുകഴിഞ്ഞ് വിറകിടുന്നതിനു പകരം സ്വന്തം കൈയിട്ട് എന്തോ എടുക്കുന്നതായി ഭാവിച്ചു. കൈ മുഴുവൻ വല്ലാതെ പൊള്ളി. ശിഷ്യന്മാർ ബാബയെ പിടിച്ചു മാറ്റി എന്താണ് കാട്ടിയതെന്ന് ചോദിച്ചു.
ജ്ഞാനക്കണ്ണിലൂടെ വിദൂരതയിലെ എന്തോ കാണുകയായിരുന്ന ബാബ പരിസരബോധം വീണ്ടെടുത്ത് പറഞ്ഞു: ദൂരദേശത്ത് ഒരു ഇരുമ്പ് പണിക്കാരന്റെ ഭാര്യ ഉലയിൽ തീ എരിക്കുന്നുണ്ടായിരുന്നു. അവളെ ഭർത്താവ് വിളിച്ചപ്പോൾ, തന്നെ പിടിച്ചുനിൽക്കുകയായിരുന്ന കുട്ടിയെ ഓർക്കാതെ അവൾ ഓടിപ്പോയി. തീയിൽ വീണകുട്ടിയെ ഞാൻ ഉലയിൽ കൈയിട്ട് രക്ഷിക്കുകയായിരുന്നു. രോഗിയെ കൂടുതൽ ദുരിതത്തിലേക്ക് വീഴാതെ നോക്കേണ്ടതാണ് ഡോക്ടറുടെ കടമ. അങ്ങനെ ചെയ്താൽ ഡോക്ടറുടെ ഫീസ് ദൈവം നൽകികൊള്ളും.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |