മട്ടന്നൂർ:കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത -ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയോടെ കണ്ണൂർ- മൈസൂരു ദേശീയപാത പൂർത്തീകരണത്തിനുള്ള സാദ്ധ്യത തെളിയുന്നു.വിഷയത്തിൽ സംസ്ഥാന സർക്കാരിനുള്ള താൽപര്യം പ്രകടമാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ നിർദ്ധിഷ്ട പാതയുടെ മട്ടന്നൂർ മണ്ണൂർ മുതൽ കണ്ണൂർ മേലെചൊവ്വ വരെയുള്ള പ്രദേശങ്ങൾ പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു.
കണ്ണൂർ വിമാനതാവളറോഡുമായി ബന്ധപ്പെട്ട പാതയാണ് വരാൻ പോകുന്നതെന്ന പ്രാധാന്യവും ഇതിനുണ്ട്.കേന്ദ്രാനുമതി ലഭിച്ചാൽ മറ്റു നടപടികൾ തീർത്തതിനു ശേഷം പ്രവൃത്തിയാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മൈസൂരിലേക്ക് എയർപോർട്ട് വഴി കടന്നുപോകുന്ന റോഡ് എന്ന നിലയ്ക്ക് വലിയ പ്രധാന്യമാണ് ഈ റോഡിന് നൽകുന്നത്. റോഡ് വികസനം സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഉടൻ രൂപം നൽകും. ഇതിന്റെ മുന്നോടിയായി എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഒരു പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. മട്ടന്നൂർ -മണ്ണൂർ റോഡിൽ നായിക്കാലിയിൽ പുഴയിലേക്ക് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു. മ ഈ റോഡുമായി ബന്ധപ്പെട്ട ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കിഫ്ബിയുമായി ചേർന്ന് തുടർ നടപടികൾ ആലോചിക്കാൻ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.കെ ശൈലജ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു ,വൈസ് ചെയർമാൻ പി. പുരുഷോത്തമൻ,പി ഡബ്ള്യു. ഡി റോഡ് എക്സിക്യൂട്ടീവ് എൻജിനീയർ എം ജഗദീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആശിഷ് കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മൈസൂരു- കണ്ണൂർ പാത
കണ്ണൂർ വിമാനത്താവളം മട്ടന്നൂർ കൂട്ടുപുഴ വളവുപാറ മാക്കൂട്ടം വിരാജ്‌പേട്ട മടിക്കേരി വഴിയാണ് മൈസൂരു നാലു വരിപാത കടന്നു പോകുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ അമ്പതു ശതമാനം സംസ്ഥാനം വഹിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വിശദ പദ്ധതി രേഖ (ഡി.പി.ആർ) മാറ്റങ്ങൾ വരുത്തി നേരത്തെ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |