മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 എന്ന അനുപാതത്തിൽ തെറ്റില്ലെന്നും എന്നാൽ ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ സർക്കാരിന് പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്നും കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. കോടതി പ്രശ്നത്തെ കണ്ടത് ശരിയായ രീതിയിലല്ലെന്നും വീതംവയ്പ് എന്ന തരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
'പാലോളി കമ്മിറ്റിയിൽ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുണ്ടായിരുന്നു. കേരളത്തിലെ സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം സർക്കാരല്ല. അത് കൊണ്ട് കൂടിയാണ് മറ്റ് പിന്നാക്കക്കാർക്ക് കൂടി ആനുകൂല്യം നൽകാൻ ശുപാർശ ചെയ്തത്. സർക്കാർ തീരുമാനം ശരിയായിരുന്നു. തെറ്റായിരുന്നുവെങ്കിൽ എന്തുകൊണ്ട് യുഡിഎഫ് അത് തിരുത്തിയില്ല- അദ്ദേഹം ചോദിച്ചു.
'ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പ്രതിപക്ഷം പറയുന്ന രീതിയില്‍ പരിഹാരം ഉണ്ടാക്കിയാലും അവര്‍ വീണ്ടും പ്രശ്‌നങ്ങളുമായി വരും. മുസ്ലീങ്ങൾക്ക് കിട്ടുന്ന ആനുകൂല്യം കുറയില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയെന്നും സർക്കാർ നിലപാട് ശരിയെന്ന് ആദ്യം പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീടാണ് നിലപാട് തിരുത്തിയതെന്നും പാലോളി പറഞ്ഞു.
അതിനിടെ, ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരസ്യമായി തള്ളി മുസ്ലീം ലീഗ് രംഗത്തെത്തി. സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നെന്നും പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ലെന്നുമുള്ള സതീശന്റെ പ്രസ്താവനയാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
ഉത്തരവിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും യു.ഡി.എഫ് മുന്നോട്ടുവച്ചതാണെന്ന പ്രസ്താവന ലീഗിനെ പ്രതിരോധത്തിലുമാക്കി. രൂക്ഷ വിമർശനങ്ങളുമായി ലീഗ് നേതൃത്വം രംഗത്തെത്തിയതോടെ വിഷയത്തിൽ യു.ഡി.എഫിനുള്ളിലെ ഭിന്നത മറനീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |