തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ്. 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാം ഡോസും 14 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭ്യമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ടുഡോസും ഉൾപ്പെടെ ആകെ 1,66,89,600 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. അതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്സിനും 46,79,150 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.
സ്ത്രീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ കൂടുതൽ. 86,70,691 സ്ത്രീകളും, 80,16,121 പുരുഷൻമാരുമാണ് വാക്സിനെടുത്തത്.
സുരക്ഷിത വിനോദ സഞ്ചാരം - വൈത്തിരിയിൽ
വാക്സിനേഷൻ പൂർത്തിയായി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്റി പി.എ. മുഹമ്മദ് റിയാസ്.
സമ്പൂർണ വാക്സിനേഷൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് കേന്ദ്രമായ വയനാട് വൈത്തിരിയിൽ വാക്സിനേഷൻ പൂർത്തിയായി. ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലായി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും വാക്സിൻ നൽകി.
അടുത്തതായി വയനാട് മേപ്പാടി, മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കുമരകം, കോവളം, വർക്കല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. സംസ്ഥാനത്തെ മുഴുവൻ കേന്ദ്രങ്ങളും പൂർണമായി വാക്സിനേറ്റ് ചെയ്യും.
സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോർ യൂ വിന്റെ കൂടി സഹകരണത്തോടെയാണ് വൈത്തിരിയിൽ വാക്സിനേഷൻ യജ്ഞം നടപ്പിലാക്കിയത്. പൾസ് എമർജൻസി ടീം കേരളയുടെ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
രോഗവ്യാപനം കുറയുന്നില്ല
ടി.പി.ആർ 10.53
തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് കുറയുന്നില്ല. ഇന്നലെയും 10.53ശതമാനമാണ് ടി.പി.ആർ. ഇതുമൂലം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിൽ ആശങ്കയുമുണ്ട്.ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളുടെയും വ്യാപാരികളുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മൂന്ന് ദിവസത്തെ ഇളവ് നൽകിയത്. ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ളയിടങ്ങളിലും ഇന്നു മാത്രം കടകൾ തുറക്കാൻ അനുമതി നൽകി. 194 തദ്ദേശസ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. നാളെ പ്രതിവാര കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. 22ന് നിയമസഭാ സമ്മേളനവും ആരംഭിക്കുകയാണ്. ഓണക്കച്ചവടത്തിന്റെ മുന്നോടിയായി വ്യാപാരികളും ബിസിനസ് മേഖലയും ലോക്ക് ഡൗൺ ഇളവിനായി സമ്മർദ്ദം ചെലുത്തുകയാണ്.ഇളവ് നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന് മാത്രമല്ല ജനങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഹോട്ടലുകളിലും ബാറുകളിലും ഇരുത്തി വിൽപന അനുവദിച്ചിട്ടില്ല. തീയേറ്ററുകളും മാളുകളും അടഞ്ഞുകിടക്കുകയാണ്. കാറ്ററിംഗ് സർവീസുകാരും ഫർണീച്ചർ വ്യാപാരികളും ഇളവിനായി കാത്തിരിക്കുകയാണ്. കൊവിഡ് വ്യാപനത്തോത് കുറഞ്ഞിട്ടില്ലെങ്കിലും ഒന്നാം ഡോസ് കൊവിഡ് വാക്സിനേഷൻ 50 ശതമാനത്തിലെത്തിയതാണ് സർക്കാരിന് ആശ്വാസം പകരുന്ന വസ്തുത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |