ജി. സുധാകരൻ വിഷയം മയപ്പെടുന്നു
ആലപ്പുഴ: സി.പി.എം നിയന്ത്രണത്തിലുള്ള പടനിലം ഹയർസെക്കൻഡറി സ്‌കൂളിലെ ഫണ്ട് തിരിമറി ആരോപണത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവൻ ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് വീഴ്ച സംഭവിച്ചതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തി. 1.63 കോടിയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.
സ്‌കൂൾ മാനേജരായിരുന്ന മനോഹരൻ, ഏരിയ കമ്മിറ്റി അംഗം രഘു എന്നിവരാണ് മറ്റ് രണ്ട് നേതാക്കൾ. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്‌തു. ആരോപണ വിധേയരിൽ നിന്ന് ഉടൻ വിശദീകരണം തേടും. ഇതിനുശേഷം തുടർനടപടി തീരുമാനിക്കും. 2008 മുതൽ സ്‌കൂളിൽ നടന്ന നിയമനങ്ങൾ, അഡ്മിഷൻ എന്നിവ വഴി ലഭിച്ച തുക വിനിയോഗത്തിലാണ് ക്രമക്കേട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ എന്നിവരായിരുന്നു അന്വേഷണ കമ്മിഷൻ അംഗങ്ങൾ.
അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം നിയോഗിച്ച കമ്മിഷൻ അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവർ 25 ന് ആലപ്പുഴയിലെത്തും. മുൻ മന്ത്രി ജി. സുധാകരൻ, പരാതിക്കാരനായ എച്ച്. സലാം എം.എൽ.എ, സെക്രട്ടേറിയറ്റ് അംഗം കെ. പ്രസാദ്, മുതിർന്ന അംഗം ഡി. ലക്ഷ്‌മണൻ, അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ എന്നിവരുമായി കമ്മിഷൻ ചർച്ച നടത്തും. ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഈ വിഷയം വന്നെങ്കിലും സുധാകരനെതിരെ കടന്നാക്രമണമുണ്ടായില്ല. കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ ചില നേതാക്കൾ സംഘടിതമായി വിമർശിച്ചിരുന്നു. സുധാകരന്റെ പ്രവർത്തനം കൊണ്ടാണ് മണ്ഡലം നിലനിറുത്താനായതെന്ന് അമ്പലപ്പുഴ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റ് അംഗം കെ. പ്രസാദ്, മുതിർന്ന നേതാവ് ഡി. ലക്ഷ്മണൻ എന്നിവർ കണക്കുകൾ നിരത്തി സമർത്ഥിച്ചു.
രാഘവനെ കുരുക്കുന്നു?
ജി. സുധാകരനുമായി അടുപ്പം പുലർത്തുന്ന രാഘവനെതിരെയുള്ള കമ്മിഷൻ റിപ്പോർട്ട് ചില നേതാക്കളുടെ പുതിയ നീക്കമാണെന്ന് ഒരു വിഭാഗം പറയുന്നു. 2008 മുതൽ നടന്ന സംഭവുമായി ബന്ധപ്പെട്ട് ഇപ്പോൾ റിപ്പോർട്ടുമായി വന്നതിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. പാർട്ടി ലൈൻ അനുസരിച്ചുള്ള റിപ്പോർട്ടല്ല കമ്മിഷന്റേതെന്നും വിമർശനമുയർന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള രാഘവൻ നിരവധി സമരപോരാട്ടങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചിട്ടുള്ളയാളാണ്. സുധാകരനുമായി അടുപ്പം പുലർത്തുന്നതിന്റെ പേരിൽ ക്രൂശിക്കാനുള്ള ചിലരുടെ നീക്കങ്ങളിൽ മാവേലിക്കര, ചാരുംമൂട് ഖേലയിലെ പാർട്ടി അണികളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |