കോതമംഗലം: കാട്ടാന ശല്യം രൂക്ഷമായ നീണ്ട പാറയിൽ പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് കർഷകൻ ലോവർപെരിയാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ കമാനത്തിന് മുകളിൽ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കി. നീണ്ട പാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് ഓലിക്കൽ പീതാംബരൻ എന്ന കർഷകനാണ് ആത്മഹത്യാഭീഷണിയുമായി വന്നത്. പ്രദേശത്ത് ഇപ്പോൾ കാട്ടാന ശല്ല്യം അതി രൂക്ഷമാണ്. ഇവിടുത്തുകാരുടെ
ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാണ് പീതാംബരൻ പറയുന്നത്. കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് കൃഷിചെയ്യാൻ സാധിക്കുന്നില്ലെന്നും ഈ വിവരം കഴിഞ്ഞ ദിവസം കൃഷിമന്ത്രിയെ ഫോണിൽ വിളിച്ച് പരാതി അറിയിക്കുകയും ചെയ്തിരുന്നതായും പീതാംബരൻ പറയുന്നു. കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചർച്ചക്കായി വിളിച്ചിരുന്നു. ഇതിൽ പീതാംബരൻ തന്റെ ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരെ അറിയിക്കുകയും നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തിരുന്നു.
തുടർന്നാണ് പീതാംബരൻ ഇപ്പോൾ ആത്മഹത്യ ഭീഷണിയുമായി എത്തിയത് .ഊന്നുകൽ പൊലീസ് സ്ഥലത്ത് എത്തി ഇയ്യാളുമായി സംസാരിച്ചെങ്കിലും കമാനത്തിന് മുകളിൽ നിന്ന് ഇറങ്ങാൻ തയ്യാറായില്ല. എം.എൽ.എ നേരിട്ട് വന്ന് കാട്ടാന ശല്യ പരിഹാരത്തിന് ഉറപ്പ് നൽകിയാൽ മാത്രമേ താഴെ ഇറങ്ങു എന്ന നിലപാടിലായിരുന്നു. എന്നാൽ കവളങ്ങാട് പഞ്ചായത്ത്, ഊന്നുകൽ പൊലീസ്, വനം വകുപ്പ്, കോതമംഗലം അഗ്നി രക്ഷാനിലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനുനയിപ്പിച്ചു ഇയാളെ താഴെ ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |