കാസർകോട്: കൊവിഡ് സ്പെഷൽ കർക്കടക കഞ്ഞി ഒരുക്കി കുടുംബശ്രീ പ്രവർത്തകർ. കഞ്ഞി കുടിച്ച തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ അസലായിട്ടുണ്ടെന്ന അഭിനന്ദനവാക്കുകളുമായതോടെ കഞ്ഞി ഒരുക്കിയവർക്ക് ആഹ്ലാദവും. വിദ്യാനഗറിലെ കാസർകോട് ജില്ലാ പഞ്ചായത്ത് കാന്റീനിൽ ജില്ലാതല ഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാൻ എത്തിയപ്പോളാണ് മന്ത്രി കർക്കടക കഞ്ഞി കഴിച്ച് സംതൃപ്തി രേഖപ്പെടുത്തിയത്.
മഹാമാരി കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗ പീഡകളെ അകറ്റാനുമാണ് ജില്ലാ കുടുംബശ്രീ മിഷൻ ജില്ലയിലെ 40 ജനകീയ ഹോട്ടലുകളിൽ കൊവിഡ് സ്പെഷൽ കർക്കടക കഞ്ഞി ഫെസ്റ്റ് നടത്തുന്നത്. ആഗസ്റ്റ് 16 വരെയാണ് ഫെസ്റ്റ്.
ചെന്നല്ലരിയും പച്ച മരുന്നുകളും ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്നതാണ് കേരളത്തിന്റെ തനതായ കർക്കടക കഞ്ഞി. നാലു തരം കഞ്ഞികൾ നൽകുന്നുണ്ട്. ഒപ്പം ഇലക്കറികൾ, നെല്ലിക്ക ചമ്മന്തി എന്നിവയും. 50 രൂപയാണ് ഇതിന് ഈടാക്കുന്നത്. മുഴുവൻ ജനകീയ ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകൾ സജ്ജീകരിക്കും. ഇതിലൂടെ മഹാമാരി കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ. ശകുന്തള, ഗീതാകൃഷ്ണൻ, മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ മിഷൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, അസി. കോ ഓർഡിനേറ്റർമാരായ ഡി. ഹരിദാസ്, പ്രകാശൻ പാലായി, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ഇന്ദു ദിലീപ്, മുൻ എം.പി പി. കരുണാകരൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |