ശ്രീനഗർ: തെക്കൻ കാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തോയിബ കമാൻഡർ അടക്കം രണ്ടുപേരെ സുരക്ഷാസേന വധിച്ചു.
അഞ്ചുവർഷം മുമ്പ് ജമ്മു കാശ്‌മീർ പൊലീസിൽ നിന്ന് പിരിഞ്ഞുപോയ ആളാണ് കൊല്ലപ്പെട്ട ലഷ്‌കർ കമാൻഡർ ഇഷ്ഫക് ദാർ എന്ന അബു അക്രം. 2017 ലാണ് ഇയാൾ പൊലീസ് പദവി ഉപേക്ഷിച്ച് ഭീകരസംഘത്തിനൊപ്പം ചേർന്നത്.
നിരവധി ആക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടാമത്തെ ആൾ മാജിദ് ഇഖ്ബാൽ ആണെന്ന് തിരിച്ചറിഞ്ഞു. ഇവരിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സാദിഖ് ഖാൻ പ്രദേശത്ത് സൈന്യവും പൊലീസും സി.ആർ.പി.എഫും ചേർന്ന് സംയുക്തമായി തെരച്ചിൽ നടത്തിയത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് ശ്രീനഗറിൽ നടന്ന സമാനമായ ഓപ്പറേഷനിൽ രണ്ട് പ്രാദേശിക ഭീകരരെ വധിച്ചിരുന്നു.
ഈ വർഷം ജനുവരി മുതൽ 82 ഭീകരർ കാശ്‌മീരിൽ കൊല്ലപ്പെട്ടതായി ഐ.ജി കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |