കൊല്ലങ്കോട്: ഒന്നര പതിറ്റാണ്ടുകാലം പതിവു തെറ്റിക്കാതെ ശബരിമല സന്നിധാനത്തേക്ക് നിറപുത്തരിക്കായി നെൽക്കതിർകറ്റ എത്തിക്കാനുള്ള നിയോഗം നെന്മേനി പാടശേഖര സമിതിയിലെ ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്. ഇക്കുറിയും ആ പതിവ് തെറ്റില്ല, ചുട്ടിച്ചിറക്കളത്തെ നെൽക്കൃഷി വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു.
അയ്യപ്പഭക്തനും അഖിലഭാരത അയ്യപ്പസേവാ സംഘം സജീവ പ്രവർത്തകനും ഭാരവാഹിയുമായ കൃഷ്ണകുമാർ വിഷു കഴിഞ്ഞയുടൻ കൃഷിയിടം ഉഴുതുമറിച്ച് മൂപ്പ് കുറഞ്ഞ എ.എസ്.ടി നെൽവിത്തിട്ടാണ് നിറപുത്തരിക്കായി കതിർകറ്റ കൊയ്‌തെടുക്കുന്നത്.
എല്ലാ വർഷവും ഒന്നര ഏക്കറോളം കൃഷിയിറക്കിയാണ് വിളവെടുപ്പ് നടത്തുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞതവണ, പുറമേ നിന്നുള്ള കതിർക്കറ്റ എടുക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു.
ഇതേത്തുടർന്ന് കൊയ്‌തെടുത്ത നെൽക്കതിരുകൾ സമീപത്തുള്ള ക്ഷേത്രങ്ങളിൽ നിറപുത്തരിക്കായുള്ള ആചാരപ്രകാരം നടത്തുന്ന ചടങ്ങുകൾക്ക് നൽകി. ആഗസ്റ്റ് 14ആണ് ഇത്തവണ ശബരിമല നിറപുത്തരി ആഘോഷം.
കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണയും ഗുരുവായൂർ, ശബരിമല നിറപുത്തരിക്ക് നെൽക്കതിർകറ്റ കൊണ്ടുപോകണമോ എന്നത് അപ്പോഴത്തെ സാഹചര്യം അനുസരിച്ചാകും തീരുമാനിക്കുക.
- ചുട്ടിച്ചിറകളം കൃഷ്ണകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |