കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച രണ്ടാം ദിനത്തിലും നഗരത്തിൽ ജനത്തിരക്ക് അനുഭവപ്പെട്ടു. ഇളവ് ആഘോഷമാക്കി ജനം നിരത്തിലിറങ്ങിയതോടെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം സജീവമായി. എല്ലാവരും സ്വന്തം വാഹനങ്ങളിലെത്തിയതോടെ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി.
ബക്രീദ് പ്രമാണിച്ച് മൂന്നുദിവസത്തെ ഇളവാണ് സർക്കാർ പ്രഖ്യാപിച്ചത്. എ,ബി,സി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ അയഞ്ഞു. രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാൻ അനുമതി കിട്ടിയതോടെ നിശ്ചലമായിരുന്ന വ്യാപാരകേന്ദ്രങ്ങൾ ഉണർന്നു. വസ്ത്രശാലകൾ, പാദരക്ഷകൾ വിൽക്കുന്ന കടകൾ, ജുവലറികൾ, ഫാൻസി സ്‌റ്റോറുകൾ വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ഇലക്‌ട്രോണിക്ക് വസ്തുക്കൾ വിൽക്കുന്ന കടകൾ, അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ കച്ചവടം സജീവമായി. ഇളവ് പ്രഖ്യാപിച്ചെങ്കിലും ചാലയിലെ എല്ലാ കടകളും ഞായറാഴ്ച തുറന്നിരുന്നില്ല. ഇന്നലെ എല്ലാ കടകളും തുറന്നതോടെ ഇവിടെ വൻ തിരക്ക് അനുഭവപ്പെട്ടു. പാളയത്തും തിരക്ക് കൂടിയിട്ടുണ്ട്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച മാത്രം കടകൾ തുറക്കാനായിരുന്നു അനുമതി.
മാംസം വിൽക്കുന്ന കടകളിൽ കൊവിഡ് മാനദണ്ഡം പാലിക്കാത്ത സാഹചര്യമുണ്ടായതിനാൽ പൊലീസിന് ഇടപേണ്ടിവന്നു. എന്നാൽ കർശന പൊലീസ് പരിശോധന എങ്ങുമുണ്ടായിരുന്നില്ല. സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളും പ്രവർത്തിച്ചതിനാൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കുണ്ടായി.
ഇളവുകൾ ലഭിച്ചതോടെ കച്ചവടം നന്നായി നടന്നതായി വ്യാപാരികൾ പറഞ്ഞു. അതേസമയം രോഗവ്യാപനത്തിന് അവസരമുണ്ടാക്കാതെ അനുവദിച്ച ഇളവുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാകളക്ടർ നവ്‌ജ്യോത് ഖോസ് അറിയിച്ചു.
ഇന്നലത്തെ കേസുകൾ
ലോക്ക് ഡൗൺ ലംഘനത്തിന് നഗരത്തിൽ ഇന്നലെ 410 കേസുകൾ രജിസ്റ്റർ
ചെയ്തു. 33പേരെ അറസ്റ്റ് ചെയ്തു. 125 വാഹനങ്ങളും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |