തിരുവനന്തപുരം: മൂന്ന് മക്കളുടെ പിതൃത്വം ഡി.എൻ.എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ തയ്യാറാകാത്ത ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. ചെലവിന് നൽകാൻ ഭർത്താവ് കൂട്ടാക്കാത്ത സാഹചര്യത്തിൽ ഭാര്യയ്ക്ക് ജീവനാംശത്തിന് കോടതിയെ സമീപിക്കാൻ നിയമ സഹായമൊരുക്കാമെന്ന് ഇന്നലെ നടന്ന അദാലത്തിൽ വനിതാ കമ്മിഷന്റെ ഉറപ്പ്.
ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ 20 വർഷം മുമ്പാണ് വിവാഹിതരായത്. ഏഴ് വർഷം മുമ്പ് ഭർത്താവ് പിണങ്ങിപ്പോയി. ഭർത്താവുമൊത്തുള്ള കുടുംബജീവിതത്തിന് താത്പര്യമില്ലെന്നും ജീവനാംശം ലഭ്യമാക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഭാര്യ വനിതാ കമ്മിഷനിൽ പരാതി നൽകി. ചെലവിനു നൽകണമെങ്കിൽ കുട്ടികളുടെ പിതൃത്വം ഡി.എൻ.എ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായും പരാതിയിൽ പറഞ്ഞിരുന്നു.
തുടർന്ന് സ്ത്രീയെയും ഭർത്താവിനെയും മൂന്ന് മക്കളെയും തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ സൗജന്യമായി ഡി.എൻ.എ ടെസ്റ്റിന് വിധേയരാക്കി. പരിശോധനയിൽ കുട്ടികളുടെ ബയോളജിക്കൽ ഫാദർ ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും കമ്മിഷൻ വിളിച്ചുവരുത്തിയത്. എന്നാൽ ചെലവിനു നൽകാൻ ഇയാൾ കൂട്ടാക്കിയില്ല. തുടർന്നാണ് പരാതിക്കാരിക്ക് കുടുംബകോടതി വഴി ജീവനാംശം ലഭിക്കുന്നതിനു വേണ്ട സഹായം വനിതാ കമ്മിഷൻ ചെയ്യുമെന്ന് കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര അറിയിച്ചത്. കമ്മിഷൻ അംഗം ഇ.എം.രാധയും അദാലത്തിൽ പങ്കെടുത്തു.
ഇതുൾപ്പെടെ 24 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഒൻപത് പരാതികളിൽ തീർപ്പായി. ഒരു പരാതിയിൽ ഇരുകക്ഷികളെയും കൗൺസലിംഗിന് വിധേയരാക്കും. രണ്ട് പരാതികളിൽ വിഷയം സംബന്ധിച്ച പൊലീസ് റിപ്പോർട്ട് തേടി. 21ന് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന അടുത്ത അദാലത്ത് 27ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |