കൊച്ചി: കൊവിൻ വീണ്ടും പണിപറ്റിച്ചു. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സർട്ടിഫിക്കറ്ര് കിട്ടുന്നില്ല. സ്ഥിരീകരണ മെസേജ് ലഭിക്കാത്തതും കൊവിൻ പോർട്ടലിൽ ഒന്നാം ഡോസ് സ്വീകരിച്ചെന്ന് രേഖപ്പെടുത്താത്തും ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു. പരാതികൾ ഏറിയതോടെ കേന്ദ്രത്തിന് കത്തയച്ച് പ്രശ്നപരിഹാരത്തിന് കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. അടുത്തിടെയാണ് വാക്സിനെടുത്തവർക്ക് സർട്ടിഫിക്കറ്റ് കിട്ടാതെയായത്. നിലവിലെ വെബ് സൈറ്രിന്റെ തകരാർ രണ്ടാം ഡോസിന് തടസമാകുമോ എന്ന ആശങ്കയിലുമാണ് ആളുകൾ. വിദേശത്തടക്കം പേകേണ്ടവർ ഇതോടെ വിഷമത്തിലായി. ഇതിനിടയിൽ വാക്‌സിൻ സ്ലോട്ടും രണ്ടാം ഡോസ് ലഭ്യത സംബന്ധിച്ചുമുള്ള നിരന്തരം ആക്ഷേപവുമുണ്ട്. 18നും 44നും ഇടയിലുള്ളവർക്ക് ഒന്നാം ഡോസ് വാക്‌സിൻ ബുക്ക് ചെയ്യാനാകുന്നില്ല. സെന്ററുകൾ സംബന്ധിച്ച അറിയിപ്പും പഴയതുപോലെ കൃത്യമല്ല.
നീളുന്ന പ്രശ്നം
സാങ്കേതിക തകരാറോ രജിസ്‌ട്രേഷൻ സമയത്തെ പിശകുകളോ ആയിരിക്കാം നിലവിലെ പ്രശ്നത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വിളിക്കുമ്പോൾ വ്യത്യസ്ഥ പരിഹാരമാർഗങ്ങളാണ് അധികൃതരിൽ നിന്ന് ലഭിക്കുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു. വാക്‌സിനേഷൻ കൺട്രോൾ റൂമിലേക്ക് വിളിച്ച പരാതിക്കാരന് ഒന്നാം ഡോസ് സ്വീകരിച്ച കേന്ദ്രത്തിൽ നേരിട്ടെത്തി ഒരു സർട്ടിഫിക്കറ്റ് എഴുതി വാങ്ങിയാൽ മതിയെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് രണ്ടാം ഡോസിന് സമയമാകുമ്പോൾ കൊവിൻ പോർട്ടലിൽ ഒന്നാം ഡോസെന്ന് രജിസ്റ്റർ ചെയ്ത് സെന്ററിലെത്തി, എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ രണ്ടാം ഡോസ് സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. കൊവിൻ പോർട്ടലിൽ ഒന്നാം ഡോസ് സ്വീകരിച്ചു എന്നതിനുള്ള സർട്ടിഫിക്കേറ്റ് മാത്രമല്ലേ ലഭിക്കുവെന്ന പരാതിക്കാർ തിരിച്ച് ചോദിക്കുന്നു. മറ്റുചിലർക്ക് ഒന്നാം ഡോസെടുത്തെന്ന് പോർട്ടലിൽ രേഖപ്പെടുത്തി നൽകിയെങ്കിലും സർട്ടിഫിക്കേറ്റ് ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.
വാക്സിൻ എടുക്കും മുമ്പേ സർട്ടിഫിക്കറ്ര്
ജില്ലയിലെ ഒരു ജഡ്ജിക്ക് സെക്കൻഡ് ഡോസ് എടുക്കും മുമ്പേ രണ്ട് ഡോസും സ്വീകരിച്ചുവെന്ന സർട്ടിഫിക്കറ്റ് വരെ ലഭിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ആദ്യ വാക്സിൻ സ്വീകരിച്ച 84 ദിവസം പിന്നിട്ട അദ്ദേഹം രണ്ടാം ഡോസ് എടുക്കാൻ വൈകി. ഇതിന് പിന്നാലെയാണ് സെക്കൻഡ് ഡോസ് സ്വീകരിച്ചുവെന്ന സന്ദേശം ലഭിച്ചത്. അതേസമയം എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ ബാങ്ക് അധികൃതർ തങ്ങളുടെ ആയിരത്തോളം ജീവനക്കാർക്ക് നടത്തിയ വാക്‌സിനേഷനിൽ 220 പേർക്ക് ഒന്നാം ഡോസ് സ്വീകരിച്ചതായി സർട്ടിഫിക്കേറ്റോ സ്ഥിരീകരണ മെസോജോ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പരാതി അറിയിക്കാൻ വിളിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.
ഒന്നാം ഡോസ് എടുത്ത സെന്ററിലെ രജിസ്റ്ററിൽ സ്വീകർത്താവിെന്റ വിവരങ്ങളുണ്ടാകുമെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. സർട്ടിഫിക്കേറ്റ് ലഭിക്കാത്തവർ രണ്ടാം ഡോസിന് സമയമാകുമ്പോൾ സ്ലോട്ട് പ്രത്യേകം ഷെഡ്യൂൾ ചെയ്യാതെ തന്നെ ഒന്നാം ഡോസെടുത്ത അതേ സെന്ററിൽ നേരിട്ടെത്തി വിവരം അറിയിച്ച് വാക്‌സിൻ സ്വീകരിച്ചാൽ മതിയാകും.
ഡോ. എം.ജി ശിവദാസ്,നോഡൽ ഓഫീസർ,ജില്ലാ വാക്‌സിനേഷൻ എറണാകുളം
പ്രശ്‌നങ്ങളെല്ലാം സൗജന്യ വാക്‌സിന്
സൗജന്യ വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളേറെയും. സ്വകാര്യ ആശുപത്രികളിൽ പെയ്ഡ് വാക്‌സിനേഷൻ തകൃതിയായി നടക്കുന്നുണ്ട്.
സ്‌പോട്ട് രജിസ്‌ട്രേഷൻ
ജനപ്രതിനിധികൾ വഴിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ അടിമുടി തട്ടിപ്പെന്നാണ് പ്രധാനപരാതി. സ്വന്തം പാർട്ടിക്കാർക്കും വേണ്ടപ്പെട്ടവർക്കും മാത്രമാണ് ഇവരുടെ സേവനം. മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് പോലും ഇവർ വഴി വാക്സിൽ നൽകുന്നുണ്ട്.
നാല് ജില്ലകളിൽ പ്രതിസന്ധി
100 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കൊവീഷീൽഡ് ലഭ്യമാകുന്നില്ല. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് പ്രതിസന്ധിയേറെയും. സൗജന്യ സ്ലോട്ടുകൾ ബുക്ക്ഡ് എന്നാണ് മിക്ക സമയത്തും കാണിക്കുക.
ആദ്യ ഡോസ് എടുത്തിട്ട് ദിവസം 107 ആയി ഇതുവരെ രണ്ടാം ഡോസിന് ബുക്ക് ചെയ്യാനായിട്ടില്ല. എല്ലാ സ്ലോട്ടും ബുക്ക്ഡാണ്.
അഖിൽദാസ്, അദ്ധ്യാപകൻ
മറ്റ് ജില്ലകളിൽ തിരഞ്ഞപ്പോഴും രണ്ടാം ഡോസ് വാക്‌സിൻ കിട്ടാനില്ല. വാക്‌സിൻ എടുത്തിട്ട് 100 ദിവസം കഴിഞ്ഞു.
മനു, ഐ.ടി പ്രൊഫഷണൽ
പരാതികൾ അടിയന്തരമായി പരിഹരിക്കും. കൂടുതൽ പേർ വാക്‌സിൻ എടുക്കുന്നുണ്ട്. അതിന് ആനുപാതികമായി വാക്‌സിൻ ലഭ്യതയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഡോ.എം.ജി.ശിവദാസ്, വാക്‌സിനേഷൻ നോഡൽ ഓഫീസർ
വാക്‌സിൻ ലഭ്യത അറിയാനുള്ള ആപ്പുകൾ
വാട്‌സാപ്പിലൂടെ അറിയാൻ- വാക്‌സിനേറ്റ് മീ.ഇൻ
ടെലഗ്രാമിലൂടെ അറിയാൻ- അണ്ടർ 45.ഇൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |